ഉത്തർപ്രദേശ്: കുടുംബ തർക്കത്തെ തുടർന്ന് രണ്ടാം ഭാര്യ ഭർത്താവിൻ്റെ ജനനേന്ദ്രിയം മുറിച്ചു. ഉത്തർപ്രദേശിലെ ഫസംഗഞ്ച് കച്നാവ് ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രണ്ടാം ഭാര്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
നസ്നീൻ ബാനോ എന്ന യുവതിയാണ് ഭർത്താവ് അൻസാർ അഹമ്മദിന്റെ (38) ജനനേന്ദ്രിയം മുറിച്ചത്. വാക്കുതർക്കത്തിനിടെ നസ്നീൻ ബാനോ കത്തി ഉപയോഗിച്ച് അൻസാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ അവർ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
അൻസാർ അഹമ്മദിന് രണ്ട് ഭാര്യമാർ ഉണ്ട്. രണ്ട് വിവാഹബന്ധങ്ങളിലും ഇദ്ദേഹത്തിന് കുട്ടികൾ ഇല്ല. ഈ വിഷയത്തെ ചൊല്ലി ഇവർ തമ്മിൽ തർക്കിക്കുന്നത് പതിവായിരുന്നു എന്നും പോലീസ് പറയുന്നു. ശനിയാഴ്ചയും ഇതേ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഹമ്മദിനെ ഉടൻ തന്നെ ജഗ്ദീഷ്പൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി റായ്ബറേലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (എയിംസ്) മാറ്റി. സംഭവത്തിൽ കേസടുത്ത പോലീസ് നസ്നീനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് ജഗ്ദീഷ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാഘവേന്ദ്ര അറിയിച്ചു.
