ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കും. ഐക്യരാഷ്ട്രസഭ പൊതുസഭയിൽ സംസാരിക്കും. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. വ്യാപാര കരാർ അടക്കമുള്ള വിഷയങ്ങളിലെ തർക്കം കൂടിക്കാഴ്ചയ്ക്ക് മുമ്പായി പരിഹരിക്കാനുള്ള ശ്രമം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ 26 ന് യുഎൻ പൊതുസഭയിൽ മോദി സംസാരിക്കുമെന്നാണ് വിവരം. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയുമായി ഇന്ത്യ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയുമായി ഇന്ത്യയുടെ ബന്ധം വഷളായിരുന്നു.
വ്യാപാര കരാറിനെച്ചൊല്ലിയാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ അവസാനം ബന്ധത്തിൽ വിള്ളലുണ്ടായത്. കാർഷിക മേഖലയിലടക്കം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം പാക്കിസ്ഥാനുമായി അമേരിക്ക ബന്ധം മെച്ചപ്പെടുത്തി വരുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം. രണ്ടു മാസത്തിനിടെ രണ്ടു തവണയാണ് പാക് സൈനിക മേധാവി അമേരിക്ക സന്ദർശിച്ചത്.
അതേസമയം, റഷ്യ -യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് -പുടിൻ ഉച്ചകോടി അലാസ്‌കയിലെന്ന് സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. അമേരിക്കൻ മണ്ണിലെത്താൻ സന്നദ്ധത കാണിച്ച പുടിന്റെ തീരുമാനം ആദരണിയമെന്ന് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ചയാണ് കൂടിക്കാഴ്ച.
അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ അലാസ്‌ക കാനഡയുടെയും റഷ്യയുടെയും അതിർത്തി പങ്കിടുന്ന വടക്കേ അറ്റത്തുള്ള പ്രദേശമാണ്. 1867 വരെ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അലാസ്‌ക അമേരിക്കയുടെ ഭാഗമായി മാറിയത് ചരിത്രപരമായ ഒരു കരാറിലൂടെയായിരുന്നു.

