കോഴിക്കോട്: ഓണം ഓഫർ പ്രഖ്യാപിച്ചതോടെ ജനക്കൂട്ടം ഇടിച്ചെത്തിയതിനെത്തുടർന്ന് വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ലാസ് തകർന്നുവീണ് പത്തുപേർക്ക് പരിക്ക്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. നാദാപുരം കസ്തൂരിക്കുളത്തിന് സമീപത്തെ ബ്ലാക്ക് എന്ന കടയിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം.
ഇന്നുരാവിലെയായിരുന്നു ഓഫർ പ്രഖ്യാപനം ഉണ്ടായത്. ഏത് വസ്ത്രമെടുത്താലും 99 രൂപ എന്നതായിരുന്നു ഓഫർ. ഇതിനെപ്പറ്റി അറിഞ്ഞതോടെ സമീപ സ്ഥലങ്ങളിൽ നിന്നുൾപ്പടെ വൻ ജനക്കൂട്ടം കടയിലേക്കെത്തി. അല്പസമയംകൊണ്ടുതന്നെ കടയും പരിസരവും ജനസാഗരമായി. ഇതിനിടെ തിരക്ക് നിയന്ത്രാണീതമായി. ഇതോടെയാണ് ഗ്ലാസ് തകർന്നുവീണത്.
ഗ്ലാസിന് മുകളിലേക്ക് വീണും ഗ്ലാസ് കുത്തിക്കയറിയുമാണ് ആളുകൾക്ക് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായവരെ കോഴിക്കാേട് മെഡിക്കൽ കോളേജിലും പരിസരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.സംഭവത്തെത്തുടർന്ന് പൊലീസ് കടയടപ്പിച്ചു.ജനക്കൂട്ടം ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും സുരക്ഷയ്ക്കുവേണ്ടി സ്ഥാപന ഉടമകൾ കാര്യമായി ഒന്നും ചെയ്തില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

