തൃശൂർ: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ പുറത്ത്. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ സംഭാഷണമാണ് പുറത്തായത്. എം.കെ.കണ്ണൻ, എ.സി.മൊയ്തീൻ തുടങ്ങിയവർ അടക്കമുള്ള നേതാക്കൾക്ക് വലിയ സാമ്പത്തിക സ്വാധീനമുണ്ടെന്നും ഒരു ഘട്ടം കഴിഞ്ഞാൽ നേതാക്കൾ സാമ്പത്തികമായി മുന്നേറുമെന്നും ശരത് സംഭാഷണത്തിൽ പറയുന്നു.
‘സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിൽ ആർക്കാണ് സാമ്പത്തിക പ്രശ്നങ്ങളുള്ളത്. ഒരുഘട്ടം കഴിഞ്ഞാൽ നേതാക്കളെല്ലാം കാശുകാരാകും. നമ്മളൊക്കെ എസ്എഫ്ഐ കാലത്ത് പിരിവുനടത്തിയാൽ പരമാവധി 5,000 രൂപ കിട്ടും. ജില്ലാ ഭാരവാഹിയായാൽ അത് 25,000 ആകും. പാർട്ടി കമ്മിറ്റിക്കാരായാൽ അത് 75,000, ഒരു ലക്ഷം വരെയാകും. എം.കെ.കണ്ണന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. റൗണ്ടിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ആളാണ് എം.കെ.കണ്ണൻ. രാഷ്ട്രീയത്തിലൂടെ രക്ഷപ്പെട്ടയാളാണ് അദ്ദേഹം. എ.സി.മൊയ്തീനൊക്കെ വലിയ ആളുകളുടെ ഇടയിൽ ഡീലിങ് നടത്തുന്നയാളാണ്.’–ശരത് പ്രസാദ് പറയുന്നു.
കഴിഞ്ഞ ദിവസം മണ്ണുത്തി ഏരിയ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസൻ സഹകരണ സംഘങ്ങളിലെ അഴിമതിയെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. നിബിനെ ഏരിയ കമ്മിറ്റിയിൽനിന്ന് പുറത്താക്കിയതിനു പിന്നാലെയായിരുന്നു പ്രതികരണം. നിബിനുമായി നേരത്തേ ശരത് സംസാരിച്ചതാണ് റെക്കോഡ് ചെയ്ത് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.

