കോഴിക്കോട് ∙ നഗരത്തിന്റെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എംഡിഎംഎ എത്തിച്ച് വിൽപന നടത്തുന്ന തൊണ്ടയാട് നെല്ലികോട് സ്വദേശി തടാപറമ്പത്തു വീട്ടില്‍ അക്ഷയിനെ (25) ആണ് മെഡിക്കല്‍ കോളജ് പൊലീസും ഡാന്‍സാഫും ചേർന്ന് പിടികൂടിയത്.
ദേശീയപാതയുടെ സർവീസ് റോഡുകളിലും മാളുകളും ബാറുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ തമ്പടിക്കുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് നെല്ലികോട് വെച്ച് വില്‍പ്പനക്കായി സൂക്ഷിച്ച 25.750 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലാകുന്നത്. ബെംഗളൂരു, ഹരിയാന എന്നിവിടങ്ങളിൽ നിന്നും മാരക ലഹരിമരുന്നുകൾ കൊണ്ടുവന്ന് കോഴിക്കോട് ജില്ലയിലെ മെഡിക്കൽ കോളജ്, തൊണ്ടയാട്, പന്തീരാങ്കാവ് തുടങ്ങിയ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.
ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിയ്ക്കുന്ന വരുമാനത്തിൽ നിന്ന് പ്രതി ആർഭാടജീവിതം നയിച്ചുവരികയായിരുന്നു. ഇയാൾക്ക് ലഹരി എത്തിച്ചു നൽകുന്ന മൊത്തവിതരണക്കാരെക്കുറിച്ചും, ഇയാളിൽനിന്ന് ലഹരി വാങ്ങിക്കുന്നവരെ കുറിച്ചുമുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
പ്രതിയ്ക്ക് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിൽ പൊതു റോഡില്‍ വെച്ച് മദ്യപിച്ചതിന് കേസ് നിലവിലുണ്ട്.മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നിർദേശപ്രകാരം എസ്ഐ മാരായ നിമിന്‍ കെ ദിവാകരന്‍, സുനിൽകുമാർ ഡാന്‍സാഫ് അംഗങ്ങളായ എസ്ഐ മനോജ് എടയേടത്, എസ്‌സിപിഒ അഖിലേഷ്, സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്, അതുൽ, അഭിജിത്ത്, തൗഫീഖ്, ദിനീഷ്, മഷ്ഹൂർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

