ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അഭിനയിപ്പിച്ചു; യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിച്ചു: യുവദമ്പതികൾ അറസ്റ്റിൽ

പത്തനംതിട്ട∙ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായി മർദിച്ചു. സംഭവത്തിൽ പത്തനംതിട്ട ചരൽകുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയും അറസ്റ്റിലായി. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ്  ഇരകളായത്. ദമ്പതികൾക്ക് സൈക്കോ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികൾ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കണ്ട് പൊലീസും ഞെട്ടി.

റാന്നി സ്വദേശിയുമായി രശ്മി ഫോണിലൂടെ സൗഹൃദത്തിലായി. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. മാരാമൺ ജംക്‌ഷനിൽ എത്തിയ യുവാവിനെ ജയേഷ് ഒപ്പം കൂട്ടി. വീട്ടിലെത്തിച്ചശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞു. രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. പിന്നീട് ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. 23 സ്റ്റേപ്ലർ പിന്നുകളും ജനനേന്ദ്രിയത്തിൽ അടിച്ചു. നഖം പിഴുതെടുത്തു. പിന്നീട് യുവാവിനെ റോഡിൽ ഉപേക്ഷിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്.

ആലപ്പുഴ സ്വദേശിയായ യുവാവ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാൾ നാട്ടിലെത്തിയപ്പോൾ രശ്മി വീട്ടിലേക്ക് ക്ഷണിച്ചു. തിരുവല്ലയിൽവച്ച് ജയേഷ് യുവാവിനെ കൂട്ടികൊണ്ടുവന്നു. വീട്ടിലെത്തിച്ച് അതിക്രൂരമായി മർദിച്ചു. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. പിന്നീട് വാഹനത്തിൽ കയറ്റി വഴിയിൽ ഇറക്കിവിട്ടു. റാന്നി സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്.

എന്താണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പൊലീസിനോട് പറഞ്ഞില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പൊലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. ആലപ്പുഴ സ്വദേശിയുടെ ഐ ഫോണും റാന്നി സ്വദേശിയുടെ പണവും ദമ്പതികൾ മോഷ്ടിച്ചു. വിശദമായ അന്വേഷണത്തിന് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *