ബലാത്സംഗക്കേസ്: നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ ഒരു മാസത്തെ അനുമതി നൽകി. യു.എ.യി, ഖത്തർ എന്നീ രാജ്യങ്ങളിൽ പോകാൻ തനിക്ക് അനുമതി വേണമെന്നാവശ്യപ്പെട്ട് സിദിഖ് സമർപ്പിച്ച ഹർജിയാണ് കോടതി അനുവധിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് മൂന്നിന്‍റേതാണ് ഉത്തരവ്.

യു.എ.യിയിൽ ഈ മാസം 19 മുതൽ 24 വരെയും ഖത്തറിൽ ഒക്ടോബർ 13 മുതൽ 18 വരെയും യാത്ര ചെയ്തശേഷം പാസ്പോർട്ട് കോതിയിൽ തിരികെ നൽകണം.

ജാമ്യം അനുവധിക്കുന്ന സമയത്ത് പറഞ്ഞിരുന്ന ഒരു ഉപാധിയായിരുന്നു പാസ്പോർട്ട് കോടതിയിൽ നൽകണമെന്നത്. ഈ വ്യവസ്ഥയാണ് കോടതി ഇളവ് നൽകിയത്. തനിക്ക് വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളും, ചില ചടങ്ങുകളിലും പങ്കെടുക്കാനാണ് സിദിഖ് കോടതിയിൽ ഹർജി നൽകിയത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിദ്ദീഖിനെതിരായ പരാതി. നടി പരാതിയിൽ പറഞ്ഞദിവസം സിദ്ദീഖ് ഹോട്ടലിൽ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്. നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നുണ്ട്.

2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് നടനെതിരെ കേസ് വന്നത്. യുവനടിയുടെ പരാതിയിൽ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്‍റെ മൊഴിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *