കൊച്ചി: ശബരിമലയിലെ സ്വർണപാളി വിവാദത്തില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ദേവസ്വം വിജിലന്‍സ് ഓഫിസർ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിർദേശിച്ചു. മഹസർ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണവുമായി ദേവസ്വം ബോർഡ് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
സ്വർണപാളിയുടെ ഭാരം കുറഞ്ഞെന്ന് കോടതി കണ്ടെത്തി. 2019 ലേക്കാള്‍ ഭാരം കുറഞ്ഞുവെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നും കോടതിചോദിച്ചു. 2019 ലെക്കാള്‍ നാലര കിലോ തൂക്കമാണ് കുറഞ്ഞത്. 2019 ല്‍ 42 കിലോയായിരുന്നു സ്വർണപാളിയുടെ ഭാരം. അറ്റകുറ്റപ്പണിക്ക് ശേഷമാണ് ഭാരം കുറഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി. 2019ൽ ഒന്നേകാൽ മാസം കൈവശം വച്ചപ്പോൾ 4 കിലോ കുറവ് ഉണ്ടെന്ന് മഹസർ രേഖകൾ പരിശോധിച്ചശേഷം കോടതി വ്യക്തമാക്കി.
സ്വർണപാളികൾ തിരികെ സാന്നിധാനത്ത് എത്തിച്ചപ്പോൾ വീണ്ടും തൂക്കം പരിശോധിച്ചില്ല. ഇത് എങ്ങനെ സംഭവിച്ചുവെന്ന് കോടതി ചോദിച്ചു. പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം, ഇത് സ്വർണം അല്ലെയെന്നും കോടതി ചോദിച്ചു. സ്വർണപാളി കോടതിയുടെ അനുമതി ഇല്ലാതെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയെന്ന ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടാണ് കോടതി പരിഗണിച്ചത്.
ശബരിമല ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികളാണ് അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയതിൽ ഒട്ടേറെ സംശയങ്ങളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയത്. 1999ൽ തന്നെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയിരുന്നു എന്നതിനു തെളിവുണ്ടെന്ന് രേഖകൾ പരിശോധിച്ച് കോടതി വ്യക്തമാക്കി. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് അവ വീണ്ടും 2019 ൽ അഴിച്ചെടുത്തുവെന്നതിൽ അന്വേഷണം വേണമെന്ന് കോടതി കഴഞ്ഞ ദിവസം പറഞ്ഞിരുന്നു.

