കേരളീയര്‍ കാത്തിരുന്ന തിരുവോണത്തിന് ഇനി പത്തുദിവസം. മലയാളികളുടെ ഓണത്തിരക്കുകളിലേക്ക് അത്തം ഒന്ന് പിറന്നു. ഓണം ഇങ്ങു പടിവാതിക്കലെത്തി. അത്തം നാള്‍ മുതല്‍ പത്തുദിവസക്കാലം സര്‍വ്വതും മറന്ന് ഓണത്തിലേക്ക് നാം നടന്നടുക്കുകയാണ്. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ്
തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിത്താന്‍ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് വിശ്വാസം. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതില്‍ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാന്‍ തൃക്കാക്കരയപ്പന്‍ അനുവദിച്ചു എന്നാണ് ഐതിഹ്യം.

ഇനി വീട്ടുമുറ്റത്ത് ചാണമെഴുകിയ കളങ്ങളില്‍ പലവര്‍ണ്ണങ്ങളില്‍ പൂക്കളം ഒരുങ്ങുകയായി. വീട്ടുമുറ്റങ്ങളില്‍ മാത്രമല്ല ഇനി അത്തപൂക്കളം ഒരുങ്ങുന്നത് മലയാളികളുടെ മനസുകളില്‍ കൂടിയാണ്. ചിങ്ങമാസത്തിലെ അത്തംനാള്‍ മുതലാണ് അത്തപ്പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്. അതാണ് അത്തം ഒന്നെന്നു പറയുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് കൊണ്ടാണ് പൂക്കളം ഒരുക്കുക. ഇന്ന് തുമ്പപൂവിന്റെ ക്ഷാമം കാരണം എല്ലാവരും ഇത് പിന്തുടരുന്നില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരണം എന്നാണു പറയാറ്.

തുമ്പപ്പൂ, മുക്കുറ്റി, തുളസി,തെച്ചി, ചെമ്പരത്തി, ജെമന്തി. ശംഖുപുഷ്പം , മന്ദാരം എന്നീപൂക്കള്‍ ഒഴിവാക്കിയുള്ള പൂക്കളം പൂക്കളമല്ല എന്നാണു പണ്ടുള്ളവര്‍ പറയുക. ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്തു ദിവസം പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നുണ്ട്. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിര്‍മിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പൂവിനുപകരം കല്ലുപ്പില്‍ പലനിറങ്ങള്‍ കൊടുത്തും അത്തം ഒരുക്കാറുണ്ട്.

പണ്ടൊക്കെ അത്തം ഒന്ന് മുതല്‍ തൊടിയിലും പാടത്തും പൂക്കള്‍ പറിക്കാന്‍ ഓടി നടക്കുന്ന കുട്ടികള്‍ സ്ഥിരം കാഴ്ചയായിരുന്നു. ‘പൂവേ പൊലി’ പാടി കുട്ടികള്‍ പൂക്കളിറുത്ത് പൂക്കളം തീര്‍ക്കുന്നതും ഇന്ന് ഒരു പഴയ ഓര്‍മ്മയായിരിക്കുന്നു. ഇക്കാലത്ത് പൂക്കളമിടുന്നതിനും പൂക്കള്‍ കടയില്‍ നിന്ന് വാങ്ങേണ്ടി വരുന്നു. അത്തം നാളില്‍ ആരംഭിക്കുന്ന തൃപ്പൂണിത്തറ അത്തച്ചമയ ഘോഷയാത്ര പ്രധാന ആഘോഷമാണ്. കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയില്‍ രാജവാഴ്ച്ചയുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു അത്തച്ചമയം.1949 ല്‍ ആഘോഷം നിര്‍ത്തലാക്കിയെങ്കിലും പിന്നീട് ഈ ആഘോഷം ജനകീയ പങ്കാളിത്തത്തോടെ വീണ്ടും തുടരുകയായിരുന്നു.

കേരളം ആശങ്കപെട്ടിരിക്കുന്ന ഈ സമയത്ത് ഓണമൊരുങ്ങാന്‍ മലയാളികള്‍ക്ക് എത്രത്തോളം കഴിയുമെന്നത് പ്രവചിക്കാന്‍ സാധിക്കില്ല. വാമനമൂര്‍ത്തിയും (ആത്മീയത) മഹാബലിയും (ഭൗതികത) കൈകോര്‍ത്ത് തിരുവോണനാളില്‍ വീടുകളിലെത്തുന്നുവെന്നാണ് വിശ്വാസം. ആത്മീയതയും ഭൗതികതയും ഒന്നിക്കുമ്പോള്‍ മാത്രമേ സന്തോഷവും, സാഹോദര്യവും, സമാധാനവും ലോകത്ത് നിലനില്‍ക്കുകയുള്ളൂ. തിരുവോണം നല്‍കുന്ന സന്ദേശം അതുതന്നെ.

Leave a Reply

Your email address will not be published. Required fields are marked *