ഭൂട്ടാൻ വാഹന കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ ഗൗരവകരമായ വാർത്തകളാണ് പുറത്തുവരുന്നത്. വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനു വേണ്ടി സേനയുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കി എന്നതാണ് പുതിയ വാർത്ത. കരസേനയുടെ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്ന ഹിമചലിലെ ‘9 ഫീല്‍ഡ് ഓര്‍ഡനന്‍സ് ഡിപ്പോ’ വാഹനം കൈമാറ്റം നടത്തിയെന്ന് കാട്ടിയുള്ള വ്യാജ രേഖയുണ്ടാക്കിയാണ് വണ്ടികൾ ഇന്ത്യയിലേക്ക് എത്തിച്ചതെന്ന് കസ്റ്റംസ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചു.
സേനയുടെ വ്യാജസീലും ഒപ്പും തട്ടിപ്പിനായി ഉപയോഗിച്ചതിനാൽ വാഹനകടത്തിലുപരി കേസ് രാജ്യദ്രോഹക്കുറ്റമായി മാറാൻ ഇടയുണ്ട്. അതിനാൽ തന്നെ എൻഐഎയും കേസിൽ ഇടപെടാൻ സാധ്യതയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതിന് വേണ്ടിയുള്ള ചർച്ചകളിലാണ്. ഹിമാചലിലെ ആർടിഒ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് തിരിമറി നടന്നിട്ടുള്ളത്.
അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ വാഹനങ്ങൾ കണ്ടെത്താനുള്ള നടപടികൾ കസ്റ്റംസ് വ്യാപകമാക്കിയിരിക്കുകയാണ്. പല പ്രമുഖരും നിയമം ലംഘിച്ച് അതിർത്തി കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്കും രഹസ്യ കേന്ദ്രങ്ങളിലേക്കും മാറ്റി എന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള സൂചന.

