തുടക്കം ഒന്നു പതറി, തകർച്ചയിൽനിന്ന് തിലകും സഞ്ജുവും ചേർന്ന് കരകയറ്റി, പിന്നീട് തിലകും ദുബെയും ചേർന്ന് വിജയത്തിലേക്ക് അടുപ്പിച്ചു, ഒടുക്കം റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് തിലക് വർമ തന്നെ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചു. ആവേശം അവസാന ഓവർ വരെ നീണ്ട കലാശപ്പോരിൽ പാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജത്തോടെ ഏഷ്യാ കപ്പ് കിരീടത്തിൽ ഒൻപതാം തവണ ഇന്ത്യ മുത്തമിട്ടു. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം. അർധസെഞ്ചറി നേടിയ തിലക് വർമ (53 പന്തിൽ 69*), ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു കരുത്തായത്.
2025-09-29

