കൊച്ചി: 2019ല്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത ഐ.എസ് കേസില്‍ രണ്ട് പ്രതികള്‍ക്ക് എട്ടുവര്‍ഷം കഠിന തടവ്. കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് അസ്ഹറുദ്ദീന്, ഷെയ്ഖ് ഹിദായത്തുല്ല എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ശിക്ഷിച്ചത്.
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് ഇവർ 2013 മുതല്‍ റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. 2019ലാണ് ഇവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
2018ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനത്തിന്റെ തുടര്‍ച്ചയായി കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം നടക്കാനിടയുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും പിടിയിലായത്. പ്രതികൾക്കെതിരെ ചുമത്തിയ മൂന്ന് വകുപ്പുകളിലായാണ് എട്ടുവർഷം വീതം ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. ജയിലിൽ കിടന്ന കാലയളവ് ശിക്ഷയിൽ ഇളവ് ചെയ്യും.

