ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷായോട് സംസാരിക്കാൻ വിസമ്മതിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫിസിൽ നിന്നെത്തിയ ഫോൺ കോളിനോടാണ് വിജയ് മുഖം തിരിച്ചത്. ദുരന്തത്തിന്റെ പിറ്റേന്നായിരുന്നു അമിത് ഷായുടെ ഓഫിസിൽ നിന്ന് വിജയ്‌യെ ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാൽ സംസാരിക്കാൻ താല്‍പര്യമില്ലെന്ന് വിജയ് പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
അതിനിടെ വിജയ് തന്റെ സംസ്ഥാന പര്യടനം മാറ്റിവച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ടിവികെ വിജയ്‌യുടെ സംസ്ഥാന പര്യടനം മാറ്റിവയ്ക്കുന്നതായി അറിയിച്ചത്. അടുത്ത രണ്ടാഴ്ചത്തെ പൊതുയോഗങ്ങൾ മാറ്റിയെന്നാണ് ടിവികെ അധികൃതർ അറിയിച്ചിരിക്കുന്നത്. തത്കാലത്തേക്കാണ് നടപടി. അതേസമയം കരൂരില്‍ ദുരന്തം നടന്ന ദിവസത്തെ പരിപാടിയുടെ മുഴുവൻ വിഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ട് ടിവികെ നേതാക്കൾക്ക് പൊലീസ് നോട്ടിസ് നൽകി. ജോയിന്റ് സെക്രട്ടറി നിർമൽ കുമാറിനാണ് നോട്ടിസ് അയച്ചിരിക്കുന്നത്. കരൂരിലെ ടിവികെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 41 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
