ഡല്‍ഹി: ഡല്‍ഹിയിലെ ശ്രീശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റില്‍ നടന്ന പീഡനത്തിൽ കൂടുതൽ അറസ്റ്റ്. പീഡനത്തിന് കൂട്ട് നിന്ന മൂന്ന് വനിതാ ജീവനക്കാരാണ് പിടിയിലായിരിക്കുന്നത്. പിജിഡിഎം കോഴ്‌സ് പഠിക്കുന്ന പെണ്‍കുട്ടികളെ ചൂഷണം ചെയ്യാൻ സ്വയം പ്രഖ്യാപിത ദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്ക് കൂട്ടുനിന്നതാണ് കാരണം. ഒരു ആശ്രമത്തിന്റെ നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ആശ്രമത്തിലെ മഠാധിപതി കൂടിയാണ് സ്വാമി ചൈതന്യാനന്ദ സരസ്വതി.
കുറ്റകൃത്യം മറച്ചുവയ്ക്കൽ, പരാതിക്കാരെ ഭീഷണിപ്പെടുത്തൽ, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. അസോസിയേറ്റ് ഡീൻ ശ്വേത ശർമ, എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവന കപിൽ, സീനിയർ ഫാക്കൽറ്റി കാജൽ എന്നിവരാണ് അറസ്റ്റിലായത്.
ചൈതന്യാനന്ദയുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥിനികളെ അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്തിരുന്നെന്ന് ചോദ്യം ചെയ്യലിൽ അറസ്റ്റിലായവർ സമ്മതിച്ചു.
ഒളിവിലയിരുന്ന ചൈതന്യാനന്ദ കഴിഞ്ഞ ആഴ്ച്ചയാണ് ആഗ്രയിൽ വച്ച് പിടിയിലായത്. 17ലധികം വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. അശ്ലീല സന്ദേശങ്ങൾ അയക്കുക, അനാവശ്യമായി ശരീരത്തിൽ സ്പർശിക്കുക, ഭീഷണിപ്പെടുത്തുക എന്നിവയാണ് പ്രധാന ആരോപണങ്ങൾ.
