മഞ്ചേരി : സംസ്ഥാനത്ത് ശക്തമായി മഴ തുടരുന്ന അവസ്ഥയിലും സൈന്യത്തിനൊപ്പം പതറാതെ പൊരുതുകയാണ് മലപ്പുറത്തെ യുവാക്കൾ.താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ മിക്കതും വെള്ളത്തിനടിയിലാണ്. മിക്ക പ്രദേശത്തും യുവാക്കളുടെ കൂട്ടായ്മ അഗ്നി ശമന സേനയോടൊപ്പം നിന്നും രക്ഷാപ്രവര്‍ത്തനത്തിന് കൂടെ നില്‍ക്കുന്നുണ്ട്. ശുകപുരം ദക്ഷിണാമൂര്‍ത്തിക്ഷേത്രത്തിലെ തേവര്‍ ക്ഷേത്രത്തില്‍ പകുതിയോളം വെള്ളം ഉയര്‍ന്നു. സമീപത്തെ രണ്ടു കുളങ്ങളും നിറഞ്ഞൊഴുകി.മഞ്ചേരിയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്, കടവല്ലൂര്‍ പാടത്തും സ്രായിക്കടവത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചാലിശ്ശേരി, ചെറവല്ലൂര്‍ മഴുപ്പുറം, മൂക്കുതല മഠത്തിപാടം, പന്താവൂര്‍ കക്കിടിക്കല്‍ റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി.പൊന്നാനി-ഗുരുവായൂര്‍ സംസ്ഥാനപാതയിലും പാലപ്പെട്ടി-പാറപ്പാതയിലും റോഡിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു.ഭാരതപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കുറ്റിപ്പുറത്തെയും തവനൂരിലെയും പുഴയോര പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരൂര്‍-പൊന്നാനി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ഒട്ടേറെ കൃഷിനാശവും സംഭവിച്ചു.
2018-08-17

