സന്ദീപ് വാര്യർ അടക്കമുള്ളവർക്ക് ഒടുവിൽ ജാമ്യം; ജയിലിൽ കിടന്നത് ഒമ്പത് ദിവസം

പത്തനംതിട്ട: ഒമ്പത് ദിവസ​ത്തെ ജയിൽവാസത്തിന് ശേഷം കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കും യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 16 പേർക്കും ഒടുവിൽ ജാമ്യം. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ദേവസ്വം ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ്ചെയ്തത്.

സന്ദീപ് വാര്യരാണ് കേസില്‍ ഒന്നാം പ്രതി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ രണ്ടാംപ്രതിയും സംസ്ഥാന സെക്രട്ടറി നഹാസ് അഞ്ചാം പ്രതിയയുമാണ്. മൂന്ന് വനിതാപ്രവർത്തകരും കേസിൽ റിമാൻഡിലായിരുന്നു. ഇവര്‍ക്കെതിരേ പൊലീസിനെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിരുന്നു.

പത്തനംതിട്ട സിജെഎം കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള വിഷയവുമായി ബന്ധപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ട ദേവസ്വം ബോര്‍ഡ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്ന് ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസിന് മുമ്പിലെത്തി അതിക്രമം കാണിച്ചുവെന്നാണ് കേസ്. ഓഫിസിന് മുമ്പില്‍ തേങ്ങയുടച്ച് പ്രതിഷേധിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, തേങ്ങ ഓഫിസിനുനേരെ വലിച്ചെറിയുകയും തേങ്ങ തീര്‍ന്നതോടെ റോഡില്‍നിന്ന് കല്ലുപെറുക്കി എറിയുകയും ചെയ്തു. ഓഫിസി​ന്റെ നാലു ജനച്ചില്ലുകള്‍ തകര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *