പത്തനംതിട്ട: സ്വർണം മോഷ്ടിക്കുന്നതിനിടെ പോലീസുകാരന്റെ ഭാര്യ തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്‌വായ്പൂർ പുളിമല സ്വദേശി ലതാകുമാരി (61) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഓക്ടോബർ 9 നായിരുന്നു സംഭവം. പോലീസ് ക്വാട്ടേഴ്‌സിലെ താമസക്കാരിയായ സുമയ്യ അയൽക്കാരി ലതയുടെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. കേസിൽ സുമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓഹരി ട്രേഡിങിൽ സംഭവിച്ച നഷ്ടം നികത്താനായിരുന്നു മോഷണമെന്ന് സുമയ്യ പൊലീസിന് മൊഴി നൽകിയിരുന്നു. ആദ്യം തീപ്പിടിത്തമാണെന്നു കരുതിയെങ്കിലും അന്വേഷണത്തിലാണ് മോഷണത്തിനിടെ തീകൊളുത്തിയതാണെന്നു കണ്ടെത്തിയത്. സ്വർണം തരാൻ വിസമ്മതിച്ചതിനെ തുടർന്ന് സുമയ്യ ലതാകുമാരിയുടെ കഴുത്തിൽ തുണിചുറ്റി കൊല്ലാൻ ശ്രമിക്കുകയും മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും തുടർന്ന് തീക്കൊളുത്തുകയുമായിരുന്നു. ആശാപ്രവർത്തകയാണ് മരിച്ച ലതാകുമാരി.
കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സുമയ്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഓഹരി ട്രേഡിങ് ഇടപാടുകളും ഓൺലൈൻ ലോൺ ആപ്പിൽ നിന്നെടുത്ത വായ്പകളുമാണ് സുമയ്യയെ കടക്കെണിയിലെത്തിച്ചത്. കൈവശമുണ്ടായിരുന്ന 14 പവൻ സ്വർണം പണയം വച്ചുവരെ ഇവർ പണമിടപാടുകൾ നടത്തി. ഓഹരി വിപണിയിലെ ട്രേഡിങ് ഇടപാടുകളിലൂടെ സുമയ്യയ്ക്ക് 50 ലക്ഷം രൂപയിലേറെ നഷ്ടമായി. ലതയുടെ സ്വർണാഭരണം തട്ടിയെടുത്ത് കടം വീട്ടാനായിരുന്നു സുമയ്യയുടെ ഉദ്ദേശ്യം.

