ബേക്കറി ഉടമയുടെ ആത്മഹത്യക്കുറിപ്പിൽ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിലെ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുള്ള ആത്മഹത്യക്കുറിപ്പ് പുറത്ത്.

ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിൻ തന്നെ നിരന്തരം ലൈംഗികമായി ശല്യം ചെയ്തെന്നു വീട്ടമ്മ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഗത്യന്തരമില്ലാതെയാണ് ജീവനൊടുക്കുന്നതെന്നും മകനു കൈമാറാനായി എഴുതിയ കുറിപ്പിൽ പറയുന്നു.

വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്:

‘‘ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. ജോസ് ഫ്രാങ്ക്ളിന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്നാണു പറയുന്നത്. കടം തീര്‍ക്കാന്‍ ഒരു ലോണ്‍ ശരിയാക്കി തരാമെന്നു പറഞ്ഞ് കുറച്ച് ബില്ലുകള്‍ കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ ബില്ല് കൊടുക്കാന്‍ ഓഫിസില്‍ പോയി. അപ്പോള്‍ എന്റെ കൈ പിടിച്ച് എന്നെ ഇഷ്ടമാണെന്നും കൂടെ നില്‍ക്കണമെന്നും, വിളിക്കുമ്പോഴെല്ലാം ചെല്ലണമെന്നും ആഴ്ചയിലൊരിക്കല്‍ എവിടെയെങ്കിലും കാണണമെന്നും പറഞ്ഞു. എന്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ സ്പർശിച്ചു. ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ആവശ്യങ്ങള്‍ക്ക് പോയാല്‍ ഇങ്ങനെയാണ്. ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല. ഇനി എനിക്കു ജീവിക്കേണ്ട’’ – ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

കടം വീട്ടാൻ ഉള്ളവരുടെ പണത്തിന്റെ കണക്കും ആത്മഹത്യക്കുറിപ്പിൽ വീട്ടമ്മ എഴുതിയിട്ടുണ്ട്. ജോസ് ഫ്രാങ്ക്ളിൻ രാത്രി വൈകി അമ്മയെ വിളിച്ചു ശല്യപ്പെടുത്താറുണ്ടെന്നു മകനും മകളും പൊലീസിനു മൊഴി നൽകിയിരുന്നു. പിന്നാലെയാണ് ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. കേസില്‍ നെയ്യാറ്റിൻകര കൗൺസിലറായ ജോസിനു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *