കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിന് മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 320 ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ നാല് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വധശ്രമത്തിന് 30 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
തൊഴിലാളികളെ കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ പൂട്ടിയിട്ടു. കൊല്ലണമെന്ന ഉദ്ദേശത്തോടെ തീ വെച്ചുവെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. ആക്രമണത്തില്‍ അഞ്ചു കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. അറവുമാലിന്യ കേന്ദ്രത്തിലെ സംഘര്‍ഷത്തില്‍ 30 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ നേതാവാണ് ഒന്നാം പ്രതി. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി ടി മെഹറൂഫ് ആണ് ഒന്നാം പ്രതി.
താമരശ്ശേരി പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് 300 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കലാപം, വഴി തടയല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ മര്‍ദ്ദിച്ചതിലും കേസുണ്ട്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്ന അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും, ആസൂത്രിത ആക്രമണമാണ് നടത്തിയതെന്നും ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് അക്രമം നടത്തിയത്. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്. അക്രമത്തിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായും, കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു.

