തിരുവനന്തപുരം: എയിംസ്‍ വിഷത്തിൽ താൻ ഒരിക്കലും വാക്ക് മാറ്റിയിട്ടില്ലെന്ന് തൃശൂർ എം.പി സുരേഷ് ഗോപി. ഒറ്റ തന്തക്ക് പിറന്നവനാണ് താനെന്നും വാക്ക് മാറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നാണ് തുടക്കം മുതൽ പറഞ്ഞിരുന്നത്. അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എയിംസ് തൃശൂരിൽ സ്ഥാപിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നത്. രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഇക്കാര്യത്തിൽ കാണുന്നത്. ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാര്‍ പ്രാര്‍ഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു
തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണന്നു പറഞ്ഞിരുന്നു. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്. ഒരിക്കലും വാക്കുമാറില്ല. മെട്രോ റെയിൽ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ല. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

