അഞ്ച് മലയാളി യുവാക്കളെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി; തമിഴ്നാട് പൊലീസിന്റെ പിടിയിലെന്ന് കണ്ടെത്തി; അറസ്റ്റിലായത് നാലരക്കോടിയുടെ സ്വർണം തട്ടിയെന്ന കേസിൽ

കൂറ്റനാട്: അഞ്ച് മലയാളി യുവാക്കളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവിൽ അവരെ കണ്ടെത്തിയത് തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ. കൊല്ലം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും കാണാതായ യുവാക്കളാണ് നാലരക്കോടിയുടെ സ്വർണ്ണ ഉരുപ്പടികൾ തട്ടിയെടുത്തെന്ന കേസിൽ തമിഴ്നാട്ടില്‍ അറസ്റ്റിലായതായി വിവരം ലഭിച്ചത്.

പാലക്കാട് പെരിങ്ങോട് മതുപുള്ളി സ്വദേശി പി.വി കുഞ്ഞുമുഹമ്മദ് (31), പാലക്കാട് മുണ്ടൂർ സ്വദേശി സന്തോഷ് (42), തൃശ്ശൂർ കോടാലി സ്വദേശി ജയൻ (46), കൊല്ലം സ്വദേശികളായ റിഷാദ് (27), സുജിലാൽ (36) എന്നിവരെയാണ് കണ്ടത്തിയത്. ചാലിശ്ശേരി, പൊന്നാനി, ചാവക്കാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും ഏതാനും ദിവസമായി ഇവരെ കാണാനില്ലന്ന് ബന്ധുക്കള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണത്തിനിടയിലാണ് യുവാക്കളെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് സ്വർണ്ണം തട്ടിയെടുത്ത കേസിൽ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചത്. കാഞ്ചിപുരത്ത് കൊറിയർ സർവിസ് നടത്തുന്ന സ്ഥാപന ഉടമയുടെ പരാതിയിലാണ് അറസ്റ്റ്. കൃഷ്ണഗിരി പൊന്നാഴിക്കര പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *