ന്യൂഡൽഹി: രാജധാനി ഉൾപ്പെടെ എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ്, കഞ്ചിക്കോട്ടെ റെയിൽവേ ഭൂമിയിൽ ചരക്കുഗതാഗത കേന്ദ്രം തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സതേൺ റെയിൽവേ മാനേജർ ഹാരിസ് ബീരാൻ എം.പിയെ രേഖാമൂലം അറിയിച്ചു.
എറണാകുളം ജങ്ഷൻ- ഷൊർണൂർ വേഗപരിധി 80ൽനിന്ന് 130/160ലേക്ക് വർധിപ്പിക്കുന്നതിന് മുന്നോടിയായുള്ള സാധ്യതാ പഠനത്തിനു വേണ്ട ഫൈനൽ ലൊക്കേഷൻ സർവേക്ക് അനുമതി നൽകിയിട്ടുണ്ട്.
കൊച്ചി ഹാർബർ ടെർമിനസ് സ്റ്റേഷൻ വാണിജ്യാവശ്യാർഥം പ്രവർത്തനക്ഷമമാക്കുക, സ്ലീപ്പർ കോച്ചുകളിൽ പണമടക്കുന്നതിനനുസരിച്ച് ബെഡ്റോളുകൾ അനുവദിക്കുക, തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മുൻകൂട്ടി കോച്ചും സീറ്റും തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടാവുക തുടങ്ങി ഹാരിസ് ബീരാൻ മുന്നോട്ടുവെച്ച പതിനഞ്ചോളം ജനകീയ ആവശ്യങ്ങളോടാണ് അനുഭാവപൂർവം പ്രതികരിച്ച് ദക്ഷിണ റെയിൽവേ രേഖാമൂലം മറുപടി നൽകിയിരിക്കുന്നത്.

