തിരുവനന്തപുരം: രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് സർക്കാർ. കേരളം പുതുയുഗപ്പിറവിയിൽ ആണെന്ന് നിയമസഭയിൽ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യനിര്‍മാര്‍ജന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രത്യേക സഭാ സമ്മേളനം ബഹിഷ്‌കരിച്ചു. കേരളം അതീവദാരിദ്ര മുക്ത സംസ്ഥാനമാണെന്നത് ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ചാണ് സഭ ചേരുന്നത്. സഭയെ അവഹേളിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
തുടര്‍ന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിപക്ഷം സഭ വിട്ടു. അതേസമയം, കേരളം കൈവരിച്ച ചരിത്രനേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ കാലം വിലയിരുത്തുവെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ചരിത്രപരമായ നേട്ടമായതുകൊണ്ടാണ് നിയമസഭ വിളിച്ചു ചേര്‍ത്തു ലോകത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. തട്ടിപ്പ് എന്ന പ്രതികരണം സ്വന്തം ശീലങ്ങളില്‍നിന്നു പറയുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നടത്താന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പറയാറുള്ളൂ. അതു നടപ്പാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നത് നേരത്തേ തന്നെ പറഞ്ഞിട്ടുളളുതാണെന്നും അതില്‍ രഹസ്യമൊന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞുവെന്നും നവകേരള സൃഷ്ടിയുടെ ഒരു നാഴികക്കല്ലു കൂടി പിന്നിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

