കൊച്ചി: ട്രെയിനിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി പൊലീസ്. സംസ്ഥാന പൊലീസ് മേധാവിയുടെ കർശന നിർദേശത്തെ തുടർന്നാണ് പരിശോധന. റെയില്‍വേ പൊലീസിന് പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്റ്റേഷനിലേക്ക് നല്‍കും.
വര്‍ക്കലയില്‍ പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പ്ലാറ്റ്‌ഫോമുകളിലും പരിശോധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദേശം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.
മദ്യപിച്ച നിലയില്‍ കണ്ടെത്തിയാല്‍ അടുത്ത സ്റ്റേഷനില്‍ ഇറക്കി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.
വര്‍ക്കലയില്‍ കേരള എക്‌സ്പ്രസ് ട്രെയിനിലെ ജനറൽ കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. വര്‍ക്കല അയന്തി ഭാഗത്ത് വെച്ചായിരുന്നു സംഭവം. പ്രതി മദ്യപിച്ചിരുന്നു. ട്രെയിനില്‍ നിന്ന് വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു

