പുണെയിൽ രണ്ട് ട്രക്കുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. പുണെയിലെ നവലെ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം. കാറിൽ ഇടിച്ചതിന് പിന്നാലെ ഒരു ട്രക്കിന് തീപിടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ട്രക്കുകൾക്കിടയിൽ കുടുങ്ങിയ കാർ പൂർണമായും തകർന്നു. അഗ്നിശമനസേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

