കോഴിക്കോട്: മഴക്കെടുതി മൂലം തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറികള്‍ എത്താതായതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കാരറ്റ്, പച്ചമുളക്, തക്കാളി ഉള്‍പെടെയുള്ള പച്ചക്കറികള്‍ക്ക് പലയിടത്തും ഇരട്ടിയോളം വിലയാണ് വാങ്ങുന്നത്. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങള്‍, വാളയാര്‍ ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലൂടെയായിരുന്നു പ്രധാനമായും പച്ചക്കറി സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരുന്നത്.

കനത്ത മഴയില്‍ ചുരങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായതോടെ ഇതു വഴി വാഹന ഗതാഗതം നിലച്ചു. ഇതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുകള്‍ എത്താതെയുമായി. 50 രൂപയുണ്ടായിരുന്ന കാരറ്റിന് ഇപ്പോള്‍ പല സ്ഥലങ്ങളിലും 70 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. പത്ത് രൂപക്ക് ലഭിച്ചിരുന്ന തക്കാളി 25 രൂപയിലും പച്ചമുളകിന് 40 ല്‍ നിന്ന് 60 ലുമെത്തി. ഓണവും പെരുന്നാളും അടുത്തതോടെ പച്ചക്കറികള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. അതേസമയം കൂടുതല്‍ വില ഈടാക്കിയാല്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *