ബിഗ് ബോസ് താരങ്ങളായ ലെസ്ബിയൻ കപ്പിൾസ് ആദില-നൂറയെ അപമാനിച്ച സംഭവത്തിൽ മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ എകെയ്‌ക്ക് എതിരെ തുറന്നടിച്ച് നടി സീമ ജി നായർ. ആദിലയും നൂറയും ആരുടേയും കൊട്ടാരത്തിന് മുന്നിൽ വന്ന് കയറ്റുമോ എന്ന് ആവശ്യപ്പെടുന്നില്ലെന്നും അവർ അവർക്ക് ഇഷ്ടമുളളത് പോലെ ജീവിക്കട്ടെ എന്നും സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു
ഫൈസൽ എകെയുടെ ഗൃഹപ്രവേശത്തിന് അതിഥികളായി കഴിഞ്ഞ ദിവസം ആദിലയും നൂറയും പങ്കെടുത്തിരുന്നു. ഇവർക്ക് ഫൈസൽ ഹസ്തദാനം നൽകുന്നതും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കുന്നതുമായ വീഡിയോകൾ പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ തൊട്ടടുത്ത ദിവസം ഇവരെ ക്ഷണിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഫൈസൽ രംഗത്ത് വന്നത് വലിയ വിമർശനത്തിനിടയാക്കി.
ക്ഷണിച്ച് വരുത്തി ആദിലയേയും നൂറയേയും അപമാനിച്ചു എന്ന് ആരോപിച്ച് നിരവധി പേരാണ് ഫൈസൽ എകെയെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്. സീമ ജി നായർ പങ്കുവെച്ച കുറിപ്പ് വായിക്കാം: ”ശുഭദിനം. കുറെ ദിവസങ്ങൾ ആയി മീഡിയയിൽ വാർത്തകൾ. അനവധി, നിരവധി.. രണ്ടുമൂന്നു വിഷയങ്ങൾ പ്രതികരിക്കണമെന്ന് തോന്നി.ആദില -നൂറ അപമാനിക്കപെട്ട വിഷയം. ഈ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ അവസരം ഉണ്ട്. ദൈവം സൃഷ്ടിച്ചപ്പോൾ തന്നെ ഓരോരുത്തരുടെയും ജീവിതം എങ്ങനെ പോകണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരും മനഃപൂർവം ഇങ്ങനെ ജീവിച്ചോളാം എന്ന് എവിടെയും എഴുതി വെക്കുന്നില്ല.
ഓരോരുത്തർക്കും സ്വാതന്ത്ര്യമായി ജീവിക്കാൻ പറ്റണം. ഇന്ത്യൻ ഭരണഘടനയിൽ തന്നെ അതുണ്ട്. അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ ജീവിക്കട്ടെ. ആരുടേയും വീടിന്റെ മുന്നിൽ വന്നു ഞങ്ങൾക്ക് ചിലവിനു തരാമോ എന്ന് അവർ ചൊദിക്കുന്നില്ല. ആരുടേയും കൊട്ടാരത്തിനുമുന്നിൽ വന്നു ഇവിടെ ഞങ്ങളെ കേറ്റാമോ എന്നും ആവശ്യപ്പെടുന്നില്ല. അവർ അറിയപ്പെടുന്ന ഫെയിം ആണ്. വിളിക്കാതെ അവർക്ക് എന്നല്ല ആർക്കും ക്ഷണിക്കപ്പെടാതെ ഒരിടത്തും ചെല്ലാൻ പറ്റില്ല
മലബാർ ഗോൾഡിന്റെ മുതലാളിക്ക് പണം ഉണ്ടായിട്ടു എന്ത് കാര്യം. നട്ടെല്ല് വേണം. തോന്നുമ്പോൾ തോന്നുമ്പോൾ നട്ടെല്ല് വളക്കുന്നതു ശരിയായ കാര്യം അല്ല. നിങ്ങളുടെ വ്യക്തിത്വം ആണ്, മുഖം മൂടിയാണ് അവിടെ അഴിഞ്ഞു വീണത്.. എന്റെ വീട് കൊട്ടാരമല്ല, ആനയും അമ്പാരിയും കാവൽക്കാരും പരിചാരകരും ഇവിടെ ഇല്ല. ഇവിടെ മനുഷ്യത്വം ഉണ്ട്. അത് പണം കൊടുത്താൽ മാർക്കറ്റിൽ പോയി വാങ്ങാൻ പറ്റുന്ന ഒന്നല്ല.. നിങ്ങളെ എന്റെ ചെറിയ വീട്ടിലേക്കു ക്ഷണിക്കുന്നു. അപമാനിക്കാൻ അല്ല, സ്നേഹത്തോടെ സ്വീകരിക്കാൻ ഞാൻ ഉണ്ടാവും”.

