‘മദ്രസാ ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട്; അവിടെയൊക്കെ ഇതു പോലെ ആക്ഷന്‍ കമ്മിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ടോ? പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടത്’;  പരാമര്‍ശവുമായി സിപിഎം നേതാവ്

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ വിവാദ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രന്‍. പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും പ്രശ്‌നത്തില്‍ ഇടപെട്ടതെന്ന് പറഞഞാണ് സിപിഎം തോവ് പി ഹരീന്ദ്രന്‍ രംഗത്തുവന്നത്. ഉസ്താദുമാര്‍ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ ലീഗോ എസ്ഡിപിഐയോ ഇടപെടാറുണ്ടോ എന്നും ഹരീന്ദ്രന്‍ ചോദിച്ചു. പാലത്തായി കേസില്‍ പെണ്‍കുട്ടിക്ക് തുണയായത് സിപിഎമ്മാണെന്നും അദ്ദേഹം വാദിച്ചു. ആര്‍എസ്എസ് നേതാവ് കെ. പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിനെ തുടര്‍ന്ന് പലവിധത്തിലുള്ള അഭിപ്രായങ്ങള്‍ ഉയരവേയാണ് സിപിഎം നേതാവില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടായതും.

ഇക്കാലമത്രയും സിപിഎമ്മാണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെണ്‍കുട്ടിക്ക് എന്തെങ്കിലും സഹായം നല്‍കുക എന്നതിന് ഉപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരായായി തിരിച്ചുവിടുക എന്നാണ് അന്നും ഇന്ന് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയോടുള്ള സഹതാപമായിരുന്നുവെങ്കില്‍ ഈ കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വാര്‍ത്ത നമ്മള്‍ കണ്ടിട്ടുണ്ട്.

ഏത് ഉസ്താദുമാര്‍ പീഡിപ്പിച്ച കേസാണ് ഇത്രയും വിവാദമായത്.ആ കേസിന് എന്ത് സംഭവിച്ചു എന്ന് ആരും നോക്കാറില്ല,അതിന്റെ പേരില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടില്ല. നിങ്ങളുടെ പ്രശ്നം പീഡിപ്പിക്കപ്പെട്ടത് എന്നതല്ല,പീഡിപ്പിച്ചത് ഹിന്ദുവാണ്,പീഡിപ്പിക്കപ്പെട്ടത് മുസ്‌ലിമാണ് എന്നാണ് എസ്ഡിപിഐയുടെ ഒറ്റ ചിന്ത. ഇത് വര്‍ഗീയതാണ്’.. പി.ഹരീന്ദ്രന്‍ പറഞ്ഞു.

അതേസമയം പാലത്തായി കേസില്‍ ശിക്ഷിക്കപ്പെട്ട പത്മരാജനെ പിന്തുണച്ചു കൊണ്ട് സംഘപരിവാര്‍ നേതാക്കള്‍ നേരത്തെ രംഗത്തുവന്നിരുന്നു. ‘ഒരു സ്‌കൂളില്‍ മഴ പെയ്യുമ്പോള്‍ കയറിനിന്നാലെങ്കിലും മതി ആ കേസ് വ്യാജമാണെന്നറിയാന്‍’ എന്നായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രതികരണം. പത്മരാജന്റെ ഭാര്യ ഒറ്റക്കല്ല, ഞങ്ങളുണ്ട് കൂടെയെന്നും നിരപരാധിയായ പത്മരാജന്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉന്നത നീതിപീഠം ഉറപ്പുവരുത്തുമെന്നും ശശികല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സമാനമായ അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

അതിനിടെ പാലത്തായി പോക്സോ കേസിലെ പ്രതി ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു കൊണ്ട് ഉത്തരവിറക്കി. അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

അധ്യാപകനായ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്നു പത്മരാജന്‍.

Leave a Reply

Your email address will not be published. Required fields are marked *