ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമായതായി റിപ്പോർട്ടുകൾ. സന്നിധാനത്ത് ഇന്ന് കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. പമ്പയിലും നിലയ്ക്കലിലും സ്ഥിതിഗതികൾ ശാന്തമായിരുന്നു. ഇതിനിടയിൽ തീർത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി സന്നിധാനത്തെയും പമ്പയെയും വ്യാപാര കേന്ദ്രങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ സംയുക്ത മേൽനോട്ടത്തിൽ ആണ് പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുന്നത്. നിയമം ലംഘിച്ചതിന് സന്നിധാനത്തെ മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് 13,000 രൂപ പിഴയും ഈടാക്കി.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്യുക, മുദ്രകൾ ഇല്ലാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറവ് വിൽക്കുക, നിർമ്മാതാവിന്റെ വിലാസം ഇല്ലാതെ പാക്കേജുകൾ വിൽക്കുക, ഉൽപ്പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, ഭാരം, വില മുതലായവ രേഖപ്പെടുത്താത്ത പാക്കറ്റുകൾ വിൽപ്പന നടത്തുക, എംആർപിയിൽ കൂടുതൽ ഈടാക്കുക, വിലകൾ തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനാണ് പരിശോധന.
പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന രീതിയിൽ വില പട്ടിക പ്രദർശിപ്പിക്കാനും അമിത വില ഈടാക്കരുതെന്നും കർശന നിർദ്ദേശങ്ങൾ നൽകി. കണ്ടെത്തിയ ക്രമക്കേടുകളിൽ ഭൂരിഭാഗവും അളവിൽ കുറച്ച് നൽകുക, അമിത വില ഈടാക്കുക എന്നിവയാണ്.
ശബരിമലയിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സ്ട്രക്ച്ചറിൽ ചുമന്നിറക്കുന്ന രീതി തെറ്റാണെന്നും അത് പാടില്ല ആംബുലൻസ് സംവിധാനം ഉപയോഗിക്കണമെന്നും ഇന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് കാണുന്നത് മല കയറുന്നവർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഈ വർഷം മണ്ഡലകാലം ആരംഭിച്ച് ആദ്യ 8 ദിവസങ്ങൾക്കുള്ളിൽ 8 പേർ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

