‘രണ്ടു തവണ വീര്യം കൂടിയ ഗർഭഛിദ്ര ഗുളികകൾ നൽകി, അമിത രക്തസ്രാവം മൂലം ആരോഗ്യം വഷളായി’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ മൊഴി

എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ യുവതി നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രണ്ടു തവണ വീര്യം കൂടിയ ഗർഭഛിദ്ര ഗുളികകൾ നൽകി. അശാസ്ത്രീയമായാണ് ഗർഭഛിദ്രം നടത്തിയത്. രക്തസ്രാവം മൂലം ആരോഗ്യം വഷളായി. ഇതിനെത്തുടർന്ന്, രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതായും സ്ത്രീ മൊഴിയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനിടെ ആണ് അന്വേഷണ സംഘത്തിന് മുന്നിൽ യുവതി ഇക്കാര്യങ്ങൾ പറഞ്ഞത്. രണ്ട് തവണ ഗർഭഛിദ്ര ഗുളികകൾ കഴിച്ചു. രക്തസ്രാവം അനുഭവപ്പെട്ടു. ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് മരുന്ന് എത്തിച്ച് കഴിച്ചത്. രണ്ട് മാസത്തിന് ശേഷമാണ് ഗർഭഛിദ്രം നടത്തിയതെന്നും മൊഴിയിൽ പറയുന്നു.

ആശുപത്രി വിവരങ്ങളും പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഗർഭഛിദ്രം നടത്തിയിട്ടുണ്ട് എന്നതിന് എന്ത് മെഡിക്കൽ തെളിവാണ് ഉള്ളതെന്ന് രാഹുലിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

വിവാഹമോചനം നേടിയപ്പോൾ രാഹുൽ തന്നെ ആശ്വസിപ്പിക്കാൻ എത്തിയെന്നാണ് യുവതിയുടെ മൊഴി. ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു. സൗഹൃദം പ്രണയമായി മാറിയപ്പോൾ കൂടുതൽ അടുത്തു. ഇത് മുതലെടുത്ത് ക്രൂരമായി ബലാത്സംഗം ചെയ്തു. നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കി എന്നും യുവതി പോലീസിനെ അറിയിച്ചു. യുവതിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. സൈബർ ആക്രമണങ്ങൾ വ്യാപകമായതോടെ യുവതിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

രാഹുൽ നിലവിൽ ഒളിവിലാണ്. രാഹുലിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഹുൽ തിരുവനന്തപുരത്ത് എത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പാലക്കാട്, തിരുവനന്തപുരത്തെ ഫ്ലാറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് സമാന്തര അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. അറസ്റ്റിനെതിരെ കോടതി ഇതുവരെ ഒരു എതിർപ്പും ഉന്നയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *