തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കർശനമായി തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങാനായി ധനവകുപ്പ് 1.10 കോടി രൂപ അനുവദിച്ചു. അധിക ഫണ്ടായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് ഈ പുതിയ വാഹനം വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് ട്രഷറി നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
ഇതിലെ പ്രധാന നിബന്ധനകളിലൊന്ന്, 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ് എന്നതായിരുന്നു. നാല് മാസത്തിലധികമായി ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. വകുപ്പുകൾക്ക് അനുവദിച്ച തുക ചെലവഴിക്കുന്നതിലും ബില്ലുകൾ മാറുന്നതിലും ട്രഷറി കർശന നിലപാടാണ് എടുക്കുന്നത്.
കരാറുകാർ ഉൾപ്പെടെയുള്ളവരുടെ ബില്ലുകൾ പോലും സമയത്തിന് പാസാക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയും, ട്രഷറി നിയന്ത്രണങ്ങളിൽ നിന്ന് പ്രത്യേക ഇളവ് നൽകിയാണ് മുഖ്യമന്ത്രിയുടെ വാഹനം വാങ്ങാനുള്ള 1.10 കോടി രൂപ ഉടൻ ലഭ്യമാക്കാൻ ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് മുഖ്യമന്ത്രിക്ക് പുതിയ വാഹനം വാങ്ങുന്നത് എന്നാണ് സൂചന.
സംസ്ഥാന സർക്കാർ നേരത്തെയും മന്ത്രിമാർക്ക് വേണ്ടി പുതിയ വാഹനങ്ങൾ വാങ്ങിയതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനിടെയാണ്, ധനവകുപ്പിന്റെ പൊതുവായ സാമ്പത്തിക ഉത്തരവുകൾ മറികടന്നുകൊണ്ട്, മുഖ്യമന്ത്രിക്ക് വേണ്ടി ഒരു കോടിയിലധികം രൂപയുടെ പുതിയ കാർ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

