ന്യൂഡൽഹി: ബ്രിട്ടാസ് തന്നെയാണ് കേരളത്തിലെ മുന്നയെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. പി.എം ശ്രീ കരാറിൽ ഒപ്പിടാൻ ബ്രിട്ടാസ് സഹായിച്ചുവെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജ്യസഭയിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നവാസിന്റെ പ്രതികരണം. മലയാള നാടിന് വേണ്ടി ആർ.എസ്.എസിൻ്റെ ധാരണാ പത്രങ്ങൾ ഒപ്പിടുന്ന ബ്രിട്ടാസിൻ്റെ പണി അവസാനിപ്പിക്കണമെന്ന് നവാസ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നവാസിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മിസ്റ്റർ ബ്രിട്ടാസ്, താങ്കൾ തന്നെയാണ് കേരളത്തിന്റെ മുന്ന
പി.എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ ഇന്ന് രാജ്യസഭയിൽ വന്നു.
എന്നാൽ ബ്രിട്ടാസിനെ ഈ പണി ആരാണ് ഏൽപ്പിച്ചത്.!
മലയാള നാടിന് വേണ്ടി ആർ.എസ്.എസിൻ്റെ ധാരണാ പത്രങ്ങൾ ഒപ്പിടുന്ന ബ്രിട്ടാസിൻ്റെ പണി അവസാനിപ്പിക്കണം. ആർ. എസ്. എസ് എഴുതിക്കൊടുക്കുന്ന അക്ഷരമാലകൾ മാരാർജി ഭവനുകളിൽ നിന്ന് കേരളത്തിലെ കലാലയങ്ങളിലേക്ക് ഇറക്കാൻ ബ്രിട്ടാസിനെ ആരാണ് ഏൽപ്പിച്ചത്.!
ആർ.എസ്.എസിനെതിരെ കവലകളിൽ ചീറിപ്പായുന്ന എസ്.എഫ്.ഐ പോലും ബ്രിട്ടാസിൻ്റെ ഡൽഹിയിലെ ഈ മധ്യസ്ഥവാസം അറിയുന്നില്ല. പാർട്ടി ബ്രിട്ടാസിനെ ഏൽപ്പിച്ച പണിയാണ് ദീൻ ദയാൽ ഉപാധ്യായ വഴിയിൽ പോയി ഇരന്ന് വാങ്ങുന്നത്.
ആർ.എസ്.എസ് ഇടുന്ന വിഷ വിത്തുകളെ കേരളത്തിൻ്റെ മണ്ണിൽ മുളപ്പിച്ചെടുക്കാൻ പണിയെടുക്കുന്ന ബ്രിട്ടാസിൻ്റെ നെറികേടിൻ്റെ രാഷ്ട്രീയത്തെ മലയാളി തിരിച്ചറിയണം.
ബ്രിട്ടാസ് എത്ര പാലങ്ങൾ ഇങ്ങനെ നിർമിച്ചു എന്നത് മലയാളി ചർച്ച ചെയ്യണം. ആ പാലം ചിലപ്പോൾ പാലത്താഴി കേസിലേക്കും നീളും.

