എന്തുകൊണ്ടാണ് താൻ മാസങ്ങളായി വിഡിയോ ചെയ്യാതിരുന്നതെന്ന് വെളിപ്പെടുത്തി പാട്ടുവർത്താനം എന്ന പേജിലൂടെ ശ്രദ്ധേയനായ ദിവാകൃഷ്ണ. മാസങ്ങളായി താൻ രോഗാവസ്ഥകൾ കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു എന്നും ആരോഗ്യനില വളരെ ഗുരുതരമായിരുന്നു എന്നും ദിവാകൃഷ്ണ പറഞ്ഞു. ഫിലിമിടോക്സ് എന്ന തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ദിവാകൃഷ്ണയുടെ വെളിപ്പെടുത്തൽ.
കുറച്ചുകാലങ്ങളായി തനിക്ക് ഇടയ്ക്കിടെ പനി വരാറുണ്ടായിരുന്നു എന്ന് ദിവാകൃഷ്ണ പറഞ്ഞു. മാസത്തിൽ ഒരു തവണയെങ്കിലും പനി വരാറുണ്ടായിരുന്നു. പാരസെറ്റാമോൾ കഴിക്കും. ഹോസ്പിറ്റലിൽ പോകും, മാറും. ഇതായിരുന്നു പതിവ്. ഇതിനിടെ സ്റ്റാർ സിംഗറിൻ്റെയും മറ്റും ഷൂട്ട് ഉണ്ടായിരുന്നു. പനിയുടെ ഇടയിൽ ഷൂട്ടിനെത്തും. ഭാര്യ ഗർഭിണിയായിരുന്നു. ഭാര്യയെയും കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ അവിടെ ഒരു ഡോക്ടറെ കയറി കണ്ടു. ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞ ഡോക്ടർ റിസൽട്ട് കിട്ടിയ ഉടൻ അഡ്മിറ്റാവണമെന്ന് പറഞ്ഞു.
രക്തത്തിൽ കടുത്ത ഇൻഫക്ഷനാണെന്നും അഡ്മിറ്റായാലേ ഇത് കുറയൂ എന്നും ഡോക്ടർ പറഞ്ഞു. ഭാര്യയുടെ അടുത്തേക്ക് പോകരുതെന്നും നിർദ്ദേശിച്ചു. ആശുപത്രിയിൽ അഡ്മിറ്റായി. എല്ലാ ദിവസവും രക്തപരിശോധന നടത്തുമായിരുന്നു. ഇങ്ങനെ നടത്തിയ ഒരു പരിശോധനയിൽ തനിക്ക് ടൈഫോയ്ഡ് ആണെന്ന് തെളിഞ്ഞു. എൻ്റെ ഫാറ്റി ലിവർ ഗ്രേഡ് 3 ആയിരുന്നു. വല്ലപ്പോഴും മാത്രം മദ്യപിക്കുന്നയാളാണ്. ഭക്ഷണത്തിൻ്റെ കാര്യമാണ് ഡോക്ടർ പറഞ്ഞത്.
വയറിനും പ്രശ്നമുണ്ടായിരുന്നു. കുടലിനകത്ത് മുറിവുണ്ടായി അത് വ്രണമായി മാറിയിരുന്നു. ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ. മസാലകളൊന്നും പാടില്ല. എട്ട് ദിവസത്തോളം ആശുപത്രിയിൽ കിടന്നു. ഇതിനിടെ ഭാര്യയുടെ പ്രസവ തീയതിയായി. ആ സമയത്ത് ഇൻഫക്ഷൻ മാറി.
യൂട്യൂബിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടുപോയിരുന്നത്. ഇനി റീച്ചൊക്കെ എന്താവുമെന്നറിയില്ല എന്നും ദിവാകൃഷ്ണ വ്യക്തമാക്കി.

