‘ശവം കൊത്തിക്കീറാൻ ആഗ്രഹിച്ച കഴുകന്മാർക്ക് കിട്ടിയ തിരിച്ചടിയായിരുന്നു ഇന്നത്തെ വിധി’; ദിലീപിന് പിന്തുണയുമായി അഖിൽ മാരാർ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രതികരണവുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരരാര്‍. കാലചക്രം കറങ്ങി വന്നപ്പോൾ ഒരുകാലത്ത് പൊട്ടിച്ചിരിച്ചവർ ഇന്ന് കരയുന്ന അവസ്ഥയിലേക്ക് പോവുകയും ഒരുകാലത്ത് ഇല്ലാതാക്കപ്പെട്ടവൻ ഇന്ന് തലയുയർത്തി നിൽക്കുന്നതുമാണ് ഇന്നത്തെ കോടതി വിധിയിൽ കാണാൻ കഴിയുന്നതെന്ന് അഖിൽ മാരാർ പറഞ്ഞു. ശവം കൊത്തിക്കീറി തിന്നാൻ സന്തോഷമുള്ള കഴുകന്മാർക്ക് കിട്ടിയ ഒരു തിരിച്ചടിയായിരുന്നു ഇന്നത്തെ ദിലീപിന്റെ വിധിയെന്നും അഖിൽ വിമർശിച്ചു.

അഖിൽ മാരാറിന്റെ വാക്കുകൾ:

‘കാലചക്രം കറങ്ങി വന്നപ്പോൾ ഒരുകാലത്ത് പൊട്ടിച്ചിരിച്ചവർ ഇന്ന് കരയുന്ന അവസ്ഥയിലേക്ക് പോവുകയും ഒരുകാലത്ത് ഇല്ലാതാക്കപ്പെട്ടവൻ ഇന്ന് തലയുയർത്തി നിൽക്കുന്നതുമാണ് ഇന്നത്തെ കോടതി വിധിയിൽ കാണാൻ കഴിയുന്നത്. സത്യത്തിനു വേണ്ടി ഇത്രയും കാലം സംസാരിച്ചതുകൊണ്ടും ആ സത്യം വിളിച്ചു പറഞ്ഞപ്പോൾ ആക്രമിക്കപ്പെട്ട ആൾക്കാരുടെ മുന്നിൽ തലയുയർത്തി അഭിമാനത്തോടെ നിൽക്കാൻ എന്റെ നിലപാടുകൾക്ക് കഴിഞ്ഞതിലുള്ള സന്തോഷവും അഭിമാനവും ഞാൻ വ്യക്തിപരമായി അറിയിക്കുന്നു. ഈ വിഷയത്തിൽ കോടതി വിധി വന്ന ശേഷവും കോടതിവിധിയെ അപമാനിക്കുന്ന വിധത്തിൽ വിവരക്കേട് വിളിച്ചുപറഞ്ഞ മന്ത്രി സജി ചെറിയാനെ ഓർക്കുമ്പോൾ ഇതുപോലുള്ള ഒരുത്തൻ മന്ത്രിയായി മാറിയല്ലോ എന്ന ഗതികേടാണ് തോന്നുന്നത്. ഭരണഘടനയെപ്പറ്റി അദ്ദേഹം മുൻപ് പറഞ്ഞതൊക്കെ നമുക്കറിയാം.

ആറ് പ്രതികൾക്ക് അർഹമായ ശിക്ഷ നൽകിയ ഒരു വിധിയായിരുന്നു ഇത്. എന്നിട്ടും, ആ വിധി പറഞ്ഞ ജഡ്ജിയെ അഭിനന്ദിക്കുന്നതിനു പകരം ദിലീപിനെയും കൂടെ പ്രതിയാക്കിയെങ്കിൽ മാത്രമേ ഈ വിഷയത്തിൽ നീതി ഉണ്ടാകത്തുള്ളൂ എന്ന് ഈ വിവരമില്ലാത്ത സജി ചെറിയാൻ പറയുമ്പോൾ, അദ്ദേഹം ഒരു നിമിഷം ആലോചിക്കണം: ഇത് ആരാണ് അന്വേഷിച്ചത്? ഇത് പിണറായി വിജയന്റെ പൊലീസ് അല്ലേ അന്വേഷിച്ചത്? കഴിഞ്ഞ എട്ട് വർഷമായി അവൾക്കൊപ്പം എന്നുപറഞ്ഞ് നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിന്റെ പൊലീസ് എട്ട് വർഷക്കാലമായി ഒരു മനുഷ്യനെ ഈ രീതിയിൽ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാനും ആത്മഹത്യയിലേക്ക് വരെ എത്തിക്കാനും ശ്രമിച്ച ശേഷം, എന്തുകൊണ്ടാണ് കോടതിയിൽ അയാളെയും പൾസർ സുനിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന, അല്ലെങ്കിൽ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന വാദങ്ങൾ ശരിവയ്ക്കുന്ന ഒരു തെളിവുകളും നൽകാൻ കഴിയാതെ പോയത്? അപ്പോൾ ഇത് ആരുടെ പിടിപ്പുകേടാണ്? ജഡ്ജി എങ്ങനെയാണ് വിധി പറയുന്നത്? മാധ്യമങ്ങളിൽ നടക്കുന്ന ചർച്ച നോക്കിയിട്ടാണോ ഒരു ജഡ്ജി തന്റെ വിധി പറയുന്നത്? തന്റെ മുന്നിൽ പ്രോസിക്യൂഷൻ കൊണ്ടുവയ്ക്കുന്ന തെളിവുകൾ, ആ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയായെന്ന് കൃത്യമായ കാര്യകാരണങ്ങൾ നിരത്തി വാദിച്ച് ഭാഗം വിജയിപ്പിച്ചെടുക്കാൻ ശേഷിയുള്ള വക്കീലിന്റെ മിടുക്കാണ് കോടതിയിൽ വേണ്ടത്.

ദിലീപ് എന്ന മനുഷ്യനെ പ്രതിയാക്കത്തക്ക രീതിയിലുള്ള യാതൊരു തെളിവും കിട്ടാത്തതുകൊണ്ട് മാത്രമാണ് ഈ വിഷയത്തിൽ ഈ വിധി വന്നത്. കഴിഞ്ഞ എട്ട് വർഷക്കാലമായി ഒരു മനുഷ്യന്റെ ജീവിതം തകർത്തില്ലാതാക്കി ആഘോഷിച്ച ഒരുപറ്റം കാലന്മാർ, മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർ, സമൂഹത്തിൽ ഇരിക്കുന്നവർ, അതായത്, ശവം കൊത്തിക്കീറി തിന്നാൻ സന്തോഷമുള്ള കഴുകന്മാർക്ക് കിട്ടിയ ഒരു തിരിച്ചടിയായിരുന്നു ഇന്നത്തെ ദിലീപിന്റെ വിധി.

ഈ വിഷയത്തിൽ ഞാൻ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണ് എന്നും നിങ്ങൾ മനസ്സിലാക്കണം. മഞ്ജു വാര്യർ ഇതിൽ ഒരു ഗൂഢാലോചനയുണ്ട് എന്ന് പറയുന്നത് വരെയും കേരള പൊലീസിന് ഇതിലൊരു ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയും അന്നത്തെ ഡിജിപി സെൻകുമാറും പറഞ്ഞത് ഇതിൽ ഗൂഢാലോചന ഇല്ല എന്നായിരുന്നു. പൾസർ സുനിയെ കൊണ്ട് ഈ വിഷയത്തിൽ ദിലീപിന്റെ പേര് പറയിപ്പിക്കും വിധം ഇടപെടൽ നടത്തിയത് ആരാണ്? ദിലീപ് അയാൾക്ക് പൈസ കൊടുത്തതിനോ, ദിലീപ് അയാളെ ബന്ധപ്പെട്ടതിനോ, കണ്ടതിനോ തെളിവില്ല. പൾസർ സുനി ദിലീപിന് കത്തെഴുതി എന്ന് മാധ്യമങ്ങൾ ആഘോഷിച്ചു. ദിലീപേട്ടാ, നമ്മൾ ചെയ്ത കാര്യങ്ങൾ നമ്മൾ മാത്രമേ അറിഞ്ഞിട്ടുള്ളൂ, പണ്ട് ചെയ്ത കാര്യം ആരോടും പറഞ്ഞിട്ടില്ല എന്നൊക്കെ പറഞ്ഞ്, ആരോ പറഞ്ഞുകൊടുത്ത്, രസകരമായ ഒരു തിരക്കഥ പോലെ എഴുതി തയ്യാറാക്കിയ ഒരു കത്ത്. പൾസർ സുനിക്ക് പ്രധാനമന്ത്രിക്ക് കത്തെഴുതിക്കൂടേ? പിണറായി വിജയന് മെസജ് അയച്ചുകൂടെ? നിങ്ങൾക്കാർക്കെങ്കിലും മെസജ് അയച്ചാൽ നിങ്ങൾ പ്രതിയാകുമോ? ദിലീപ് ഈ വിഷയത്തിൽ എന്തു ചെയ്തു, ഇതാണല്ലോ അറിയേണ്ടത്.

ദിലീപിന് ഇരയാക്കപ്പെട്ട പെൺകുട്ടിയോട് മുൻപുണ്ടായിരുന്ന വ്യക്തിവിരോധം സിനിമാ മേഖലയിലുള്ളവർക്കറിയാം. എന്നാൽ, ആ നടി മലയാള സിനിമയിൽ നിന്ന് പുറത്തായത് ദിലീപ് പുറത്താക്കിയതുകൊണ്ടല്ല, മറിച്ച് സ്വാഭാവികമായ പുറത്താകലിന്റെ വക്കിലെത്തിയപ്പോഴാണ്. ഒരു സമയമാകുമ്പോൾ എല്ലാ നടിമാരും കരിയറിൽ നിന്ന് പുറത്താകും, അതിന് ദിലീപ് അവരുടെ കരിയർ തകർക്കേണ്ട കാര്യമില്ല. ഈ വിഷയം കഴിഞ്ഞതിനുശേഷം ആ നടിക്ക് കൂടുതൽ സിനിമകൾ കിട്ടുകയാണ് ചെയ്തത്.

ഇത് ചെയ്യിച്ചു എന്ന് സമൂഹം പറയുന്ന, അല്ലെങ്കിൽ മഞ്ജു വാര്യർ ഗൂഢാലോചന നടത്തി എന്ന് പറഞ്ഞതിനുശേഷം മലയാള സിനിമയിൽ ദിലീപ് ഇല്ലാതായിക്കഴിഞ്ഞെങ്കിലേ തങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്ന് തിരിച്ചറിഞ്ഞ ഡബ്ല്യുസിസി ഉൾപ്പെടെയുള്ള സംഘടനകൾ, അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് നടത്തിക്കൊണ്ടു വന്ന ഈ ഡബ്ല്യുസിസിയിലെ ചിലരുടെ മൊഴികളൊക്കെ പിന്നീട് മാറി. അതിജീവിതയെ പച്ചയ്ക്ക് കത്തിക്കുമെന്ന് ദിലീപ് പറഞ്ഞു എന്ന് ഇവരെ പഠിപ്പിച്ചുകൊടുത്ത് മൊഴി കൊടുപ്പിച്ച ശേഷം, പിന്നീട് ഈ ഫ്രോഡുകൾ ഒന്നും രംഗത്ത് വന്നില്ല.

ഒരുപാട് രീതിയിലുള്ള ഗൂഢാലോചനകൾ ഉണ്ടായി. ഒരാളെ ഇല്ലാതാക്കണം എന്നുള്ള വ്യക്തിവിരോധം, തനിക്ക് ഇയാളുടെ സിനിമയിൽ അഭിനയിക്കാൻ കഴിയാത്തതിലുള്ള ദേഷ്യം, ഇതെല്ലാം കൂടെ കൂട്ടിക്കെട്ടി ഇയാൾക്കെതിരെ ഗൂഢാലോചന നടത്തി. കൂടാതെ, ആലപ്പി അഷ്റഫ്, റഫീഖ്, കലാഭവൻ ഷാജോൺ എന്നിവരെ മലയാള സിനിമയിൽ നിന്ന് ഇല്ലാതാക്കിയത് ദിലീപ് ആണെന്നൊക്കെയാണ് ചർച്ചകൾ വന്നത്. ഇതൊക്കെ അസംബന്ധങ്ങളാണ്. കലാഭവൻ ഷാജോൺ പിന്നീട് ദിലീപിനൊപ്പം എത്ര സിനിമകളിൽ അഭിനയിച്ചു?

പലപ്പോഴും നിങ്ങൾ പൃഥ്വിരാജിനെ കൊട്ടിഘോഷിച്ച് ആഘോഷിക്കാറുണ്ട്. മലയാള സിനിമയ്ക്ക് വലിയ സംഭാവന ചെയ്തു എന്നൊക്കെ പറഞ്ഞ്. അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്, താൻ ഒരു സ്പേസിൽ എത്തിക്കഴിഞ്ഞാൽ മലയാള സിനിമയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുമെന്ന്. എന്നാൽ, നാളിതുവരെ ഒരു പുതിയ തലമുറയിൽപ്പെട്ട ഒരാൾക്കുവേണ്ടി ഒരു സിനിമ പോലും നിർമിക്കാൻ താല്പര്യമില്ലാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു നടൻ മാത്രമായിരുന്നു പൃഥ്വിരാജ്. അദ്ദേഹം സംവിധാനം ചെയ്ത സിനിമയിൽ പോലും മോഹൻലാൽ ആയിരുന്നു നായകൻ.

എന്നാൽ, ദിലീപ് എന്ന മനുഷ്യൻ 2010-ൽ കൊണ്ടുവന്ന നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസൻ സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോൾ എന്നെ വെച്ച് പടം ചെയ്തോ ഞാൻ നിർമ്മിച്ചോളാം എന്ന് ചിന്തിക്കാതെ, എത്രയോ സിനിമകൾ പുതിയ തലമുറയ്ക്ക് വേണ്ടി ഗ്രാൻഡ് പ്രൊഡക്ഷൻസിലൂടെ ചെയ്തു. മെമ്പർ രമേശൻ എന്ന സിനിമ പോലും ഹരിശ്രീ അശോകന്റെ മകൻ അർജുനെ നായകനാക്കി നിർമിച്ചു. എന്നാൽ വലിയ വായ്ത്താളങ്ങൾ അടിച്ച പൃഥ്വിരാജ് ഒരിക്കൽ പോലും പുതിയ തലമുറയിൽപ്പെട്ട ഒരാൾക്കുവേണ്ടി സിനിമ ചെയ്തില്ല, മാത്രമല്ല കഴിവുള്ള തന്റെ സഹോദരൻ ഇന്ദ്രജിത്തിന് വേണ്ടിയും ഒരു സിനിമ ചെയ്തില്ല.

അതേസമയം, ദുൽഖർ സൽമാൻ പുതിയ തലമുറയ്ക്ക് വരാൻ വേണ്ടി വലിയൊരു സ്പേസ് ഒരുക്കിക്കൊടുക്കുന്നു. തിയറ്റർ സംഘടന പൊളിഞ്ഞുപോയതിനെത്തുടർന്ന് ദേഷ്യം വന്ന ലിബർട്ടി ബഷീർ, മാക്ട സംഘടന പൊളിഞ്ഞതിലുള്ള ദേഷ്യത്തിൽ വിനയൻ, ബൈജു കൊട്ടാരക്കര തുടങ്ങിയവരും ഇൻഡസ്ട്രിയിൽ ഉള്ളവരും പുറത്തുള്ളവരും ബിസിനസിലെ ശത്രുക്കളും എല്ലാവരും കൂടെ കൂടിച്ചേർന്ന് നടത്തിയ ഒരു ഗൂഢാലോചന അല്ലേ ഇതിന്റെ പിന്നിൽ എന്നാണ് എനിക്ക് തോന്നിപ്പോകുന്നത്.

ഈ കേസിന്റെ നാൾവഴികൾ അന്വേഷിച്ചുപോയാൽ, സിനിമാ ഷൂട്ടിങ്ങിൽ നിന്ന് വരുന്ന നടി കൊച്ചിയിലെ അത്താണിയിൽ വച്ച് ഒരു വാഹനം തട്ടുന്നു, മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നു, അതിൽ പൾസർ സുനിയും സംഘവും കയറുന്നു. ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നു, തുടർന്ന് ലാലിന്റെ വീട്ടിലേക്ക് കൊണ്ടുവിടുന്നു. ഈ നടന്ന കാര്യങ്ങൾ ആലോചിച്ചു നോക്കിയാൽ, അതിക്രൂരമായ ബലാൽസംഗത്തിന് ഇരയായി എന്നൊക്കെ പറയുന്ന സമയത്ത് ആ വണ്ടിയിൽ നടന്ന കാര്യങ്ങളുടെ സത്യാവസ്ഥ എത്രത്തോളമുണ്ട് എന്നതിനെക്കുറിച്ചൊക്കെ ആ വാഹനത്തിന്റെ ഡ്രൈവർ 5 വർഷം ജയിലിൽ കിടന്നശേഷം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതൊന്നും ഒരു മാധ്യമങ്ങൾക്കും ചർച്ച ചെയ്യേണ്ട.

പൾസർ സുനി അന്ന് പൊലീസിന്റെ അകമ്പടിയോടെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുപോയി സംസാരിക്കാൻ സ്പേസ് കൊടുക്കുമ്പോൾ, ദിലീപിനെ കൊണ്ടുപോകുന്നത് അഫ്സൽ ഗുരുവിനെ കൊണ്ടുപോകുന്നതുപോലെ ചങ്ങലക്കിട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. കൃത്യമായ തെളിവുകളില്ലാതെ നടത്തിയ ഒരു ഗൂഢാലോചനയാണിത്. പതിനായിരം രൂപയാണ് ദിലീപിന്റെ കയ്യിൽ നിന്ന് അഡ്വാൻസ് ആയി കിട്ടിയത് എന്ന് പറയുന്നു, എന്തിനാ ഒന്നരക്കോടി രൂപയുടെ കൊട്ടേഷൻ? 30,000 രൂപ നാദിർഷയുടെ കയ്യിൽ നിന്ന് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ സിനിമയുടെ ലൊക്കേഷനിൽ വെച്ച് പോയി വാങ്ങി എന്നും പറയുന്നു. ഇങ്ങനെ ഒരു ഗൂഢാലോചന നടത്തുന്ന സമയത്ത് പല ആൾക്കാരുടെ കയ്യിൽ നിന്ന് 10,000, 30,000 ഒക്കെ കൊടുക്കേണ്ട ഗതികേടിലാണോ ദിലീപ്? നാദിർഷയുടെ മൊഴിയനുസരിച്ച് ഇങ്ങനെ ഒരു സംഭവമേ ഇല്ല. പൊലീസിന് അതിനും തെളിവില്ല. പൊലീസ് പുറത്തുവിട്ട തെളിവുകൾ എന്ന് പറഞ്ഞ് മാധ്യമങ്ങളിൽ വന്നതെല്ലാം ഫേക്ക് ആയിരുന്നു.

സത്യത്തെ പരാജയപ്പെടുത്താൻ ഒരുകാലത്തും കഴിയത്തില്ല. മൂടിവയ്ക്കാം, വളച്ചൊടിക്കാം, പക്ഷേ എത്രയൊക്കെ തന്നെ മൂടിവെച്ചാലും ഒരുനാൾ സൂര്യൻ അതിന്റെ എല്ലാ പ്രഭയും നീക്കി പുറത്തുവരും എന്ന് നരസിംഹത്തിലെ ഡയലോഗ് ആവർത്തിച്ചുകൊണ്ട്, സത്യത്തെ നിങ്ങളൊക്കെ എത്രയൊക്കെ മൂടിവെക്കാൻ ശ്രമിച്ചാലും ഇന്നല്ലെങ്കിൽ നാളെ ആ സത്യം പുറത്തുവരും. ലോകത്തെ ഒരു കോടതിയിൽ പോയാലും നിങ്ങൾക്ക് ദിലീപിനെ ശിക്ഷിക്കാൻ കഴിയില്ല. കാരണം, ദിലീപ് ഈ വിഷയത്തിൽ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ല എന്നുള്ള ഉറച്ച ബോധ്യത്തിൽ നിന്ന് തന്നെയാണ് ഞാൻ സംസാരിക്കുന്നത്. ദിലീപിനെ കുടുക്കാൻ വേണ്ടി കളിച്ച എല്ലാ എണ്ണവും നന്മമരം ചമഞ്ഞു നടക്കുന്ന പല ഫ്രോഡുകളും പുറത്തുവരണം. ഈ ഫ്രോഡുകളുടെയൊക്കെ യഥാർത്ഥ സ്വഭാവം ജനം തിരിച്ചറിയണം.’’

Leave a Reply

Your email address will not be published. Required fields are marked *