‘കാണാതായ’ മുസ്‍ലിം ലീഗ് വനിത സ്ഥാനാർഥി പൊലീസ് സ്റ്റേഷനിൽ ഹാജരായി; ആൺ സുഹൃത്തിനൊപ്പം വിട്ടയച്ചുവെന്ന് പൊലീസ്

കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിലെ കാണാതായ മുസ്‍ലിം ലീഗ് വനിത സ്ഥാനാർഥി പൊലീസ് സ്റ്റേഷനിൽ ഹാജരായി. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയതിന് പിന്നാലെ ആൺസുഹൃത്തിനൊപ്പം വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

ചൊക്ലി ഗ്രാമപഞ്ചായിലെ കാഞ്ഞിരത്തിൻകീഴിൽ വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ടി.പി. അറുവയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്ന് കാണിച്ച് മാതാവ് പൊലീസിൽ പരാതി നൽകിയത്.

സ്ഥാനാർഥിയുടെ തിരോധാനം മുന്നണികൾക്കിടയിൽ ചൂടൻ ചർച്ചക്ക് തുടക്കമിട്ടിരിക്കവയേണ് പുതിയ ട്വിസ്റ്റ്.  ബി.ജെ.പി പ്രവർത്തകനായ ആൺസുഹൃത്തിനൊപ്പം ഇവർ ഒളിച്ചോടിയതായാണ് പ്രചരിച്ചത്. ഇതിനിടെയാണ് ഇന്ന് വൈകിട്ടോടെ അറുവയും ഒപ്പമുണ്ടായിരുന്ന യുവാവും സ്റ്റേഷനിൽ ഹാജരായത്.

തങ്ങളുടെ സ്ഥാനാർഥിയെ സി.പി.എം തട്ടിക്കൊണ്ടുപോയതാണെന്ന് മുസ്‍ലിം ലീഗ്​ നേതൃത്വം ആരോപിച്ചിരുന്നത്. മകളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സംശയിക്കുന്നതായി അറുവയുടെ മാതാവ് പറഞ്ഞു. രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്നതിനിടെയാണ് സ്ഥാനാർഥി പൊലീസ് സ്റ്റേഷനിലെത്തുന്നത്.

പത്രികാസമർപ്പണം മുതൽ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാർഥി​യെയാണ് മൂന്നുദിവസമായി കാണാതായത്. ശക്തമായ പോരാട്ടം നടക്കുന്ന വാർഡാണിത്.

Leave a Reply

Your email address will not be published. Required fields are marked *