കെഎസ്ആർടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിനെ ചൊല്ലി തർക്കം. തിരുവനന്തപുരം – തൊട്ടിൽപാലം റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് വാക്കുതർക്കം ഉണ്ടായത്. യാത്രക്കാർ തമ്മിൽ അനുകൂലിച്ചും പ്രതിഷേധിച്ചും എത്തിയതോടെ കണ്ടക്ടര്‍ സിനിമ നിര്‍ത്തി.
ദിലീപ് നായകനായി എത്തിയ പറക്കുംതളികയെന്ന സിനിമയാണ് കെഎസ്ആർടിസി ബസിൽ പ്രദര്‍ശിപ്പിച്ചത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ ശേഖർ ബസ്സിനുള്ളിൽ ദിലീപിന്റെ ചിത്രം പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് ആദ്യം രംഗത്ത് എത്തുകയായിരുന്നു. ഇതിനു പിന്നാലെ ചില യാത്രക്കാർ യുവതിയെ അനുകൂലിച്ചു .
എന്നാൽ മറ്റൊരു സംഘം കോടതി വിധി പറഞ്ഞ് എതിര്‍ത്തതോടെ വാക്കേറ്റമായി. എന്നാൽ ഞങ്ങൾ സ്ത്രീകൾ ഈ സിനിമ കാണാൻ താൽപര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്. ഇതോടെ ഇരുപക്ഷത്തിന്‍റേയും ബഹളം രൂക്ഷമായതോടെ സിനിമ നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇനിയും കോടതികളുണ്ടെന്നും താൻ എല്ലാ സ്ത്രീകളോടും ചോദിച്ചാണ് അഭിപ്രായം പറഞ്ഞതെന്നും യാത്രിക്കാരി പറഞ്ഞു. അതിജീവിതയ്ക്കും ഒപ്പം നിന്ന ടി.ബി.മിനിയ്ക്കുള്ള പിന്തുണയെന്ന് ലക്ഷ്മി ശേഖര്‍ കൂട്ടിച്ചേർത്തു. സമാന ആരോപണം നേരിട്ട മുകേഷ്, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങി നടന്‍മാരേയും വേടനേയും അടക്കം ബഹിഷ്കരിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണം എന്ന് ലക്ഷ്മി പറഞ്ഞു. സിനിമ നിർത്തിയില്ലെങ്കിൽ അടുത്ത് സ്റ്റോപ്പിൽ ഇറങ്ങുമായിരുന്നു എന്നും ലക്ഷ്മി പറഞ്ഞു.ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.

