കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈകോടതി ഇടക്കാല ഉത്തരവിറക്കി.
ഇ.ഡി. നോട്ടീസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നൽകിയ ഹരജിയിലാണ് ഹൈകോടതി നടപടി. നോട്ടീസിലെ തുടർനടപടികൾ മൂന്നു മാസത്തേക്കാണ് സ്റ്റേ ചെയ്തിട്ടുള്ളത്. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഇ.ഡിയോട് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് (കിഫ്ബി) വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചെന്ന് കാട്ടി ഇ.ഡി നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾ കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് മൂന്നു മാസത്തേക്ക് തടഞ്ഞിരുന്നു. ഫെമ ലംഘനം നടന്നെന്ന റിപ്പോർട്ടിൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നൽകിയത് കാരണം കാണിക്കൽ നോട്ടീസാണെന്നും തുടർനടപടികൾ തടഞ്ഞ നടപടി തെറ്റാണെന്നുമാണ് അപ്പീലിൽ ചൂണ്ടിക്കാട്ടിയത്.
കാരണംകാണിക്കൽ നോട്ടീസിൽ തർക്കം ഉന്നയിക്കാൻ ഫെമ നിയമപ്രകാരം ബന്ധപ്പെട്ട അപ്പലറ്റ് അതോറിറ്റിയെയാണ് സമീപിക്കേണ്ടത്. വസ്തുതാപരമായ തർക്കം ഇവിടെ ഉന്നയിക്കാൻ കഴിയുമെന്ന വസ്തുത പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടിയെന്ന് അപ്പീലിൽ പറയുന്നു.

