മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ തൃശൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി. ഡോക്ടർ നിജി ജസ്റ്റിനെ മേയറായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മേയർ സ്ഥാനാർത്ഥിയായി പാർട്ടിയുടെ പ്രഥമപരിഗണനയിലുണ്ടായിരുന്ന ലാലി ജയിംസാണ് പരസ്യ ആരോപണവുമായി രംഗത്തെത്തിയത്. പണം വാങ്ങി മേയർ പദവിയിൽ നിന്ന് തന്നെ തഴഞ്ഞെന്നാണ് അവർ ആരോപിക്കുന്നത്. ഇന്നുനടക്കുന്ന മേയർ തിരഞ്ഞെടുപ്പിനുള്ള പാർട്ടി വിപ്പ് സ്വീകരിക്കാനും അവർ തയ്യാറായില്ല.
നിജി ജസ്റ്റിൻ മേയർ ആയത് പണം നൽകിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ഗുരുതര വെളിപ്പെടുത്തലാണ് ലാലി ജെയിംസ് നടത്തിയത്. കെ സി വേണുഗോപാലിന്റെ ഗ്രൂപ്പിൽപ്പെട്ട തൃശ്ശൂർ ജില്ലയിലെ നേതാക്കൾക്കാണ് പണം നൽകിയതെന്നാണ് അഭ്യൂഹമെന്നും ലാലി ജെയിംസ് വെളിപ്പെടുത്തി.
നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടു. തന്നെ പാർട്ടി മേയർ സ്ഥാനത്ത് പരിഗണിക്കാത്തത് പണം നൽകാൻ ഇല്ലാത്തത് കൊണ്ടാണെന്നും ലാലി പറഞ്ഞു. വൈറ്റ് കോളറായി കടന്ന് വന്നതല്ലാതെ പാർട്ടിയുടെ ഒരു സമരമുഖങ്ങളിലും നിജി ജസ്റ്റിൻ ഉണ്ടായിരുന്നില്ല.

