ചെന്നൈ മെട്രോ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഡബിൾ ഡക്കർ അന്തിമഘട്ടത്തിലേക്ക്. ആറ് കിലോമീറ്റർ ദൈർഘ്യമുള്ള വടപളനി-പൂനമല്ലി ഡബിൾ ഡക്കർ ലൈനിന്റെ നിർമ്മാണം വേഗത്തിലാക്കാൻ ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് (CMRL) നടപടികൾ ഊർജിതമാക്കി. ജനുവരി പകുതിയോടെ പാതയിൽ പരീക്ഷണയോട്ടം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വടപളനി മുതൽ പൂനമല്ലി വരെയുള്ള യാത്ര സുഗമമാക്കുന്നതിനൊപ്പം, ചെന്നൈയിലെ തിരക്കേറിയ ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരം കാണാൻ ഈ പുതിയ പാതയിലൂടെ സാധിക്കും. പരീക്ഷണയോട്ടം വിജയകരമായാൽ ഉടൻ തന്നെ മെട്രോ സർവീസുകൾ ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഡബിൾ ഡക്കർ ലൈനിന്റെ സവിശേഷതകൾ
ഏറ്റവും വലിയ പ്രത്യേകത അതിന്റെ നിർമ്മാണ രീതിയാണ്. താഴെ റോഡും മുകളില്‍ ഫ്‌ളൈ ഓവര്‍ പാതയും അതിനും മുകളില്‍ മെട്രോ ലൈനുമാണ് ഡബിള്‍ ഡക്കര്‍. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ ഗതാഗത സംവിധാനം വലിയ രീതിയിൽ സഹായകമായേക്കും.
ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യവാരമോ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഇതിനായി ഏകദേശം 4,000 തൊഴിലാളികളാണ് രാവും പകലും ജോലി ചെയ്യുന്നത്.
3,000 പേർ വയഡക്ട്, ഡെക്ക് സ്ലാബ് ജോലികൾ ചെയ്യുന്നുണ്ട്. 600 പേർ ട്രാക്കുകൾ സ്ഥാപിക്കുന്ന ജോലിയിലും 400 പേർ സിഗ്നലിംഗ്, ട്രാക്ഷൻ സംവിധാനങ്ങൾ ഒരുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ, നിർമ്മാണത്തിനായി 57 കൂറ്റൻ ക്രെയിനുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

