കോഴിക്കോട്: സൗത്ത് ബീച്ചില്‍ തള്ളാനായി കൊണ്ടുവന്ന അറവുമാലിന്യം ലോറിസഹിതം നാട്ടുകാര്‍ പിടികൂടി. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍നിന്ന് ദുര്‍ഗന്ധമുള്ള മലിനജലം റോഡിലേക്ക് ഒഴുകുന്നതു കണ്ടാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. അവര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഉടന്‍തന്നെ സ്ഥലത്തെത്തി. തുടര്‍ന്നു നടന്ന പരിശോധനയിലാണ് അറവുമാലിന്യം കണ്ടെത്തിയത്.

കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ആര്‍.എസ്. ഗോപകുമാറിന്റെ നിര്‍ദേശപ്രകാരം വാഹന ഉടമയെ വിളിച്ചുവരുത്തുകയും 25,000 രൂപ പിഴയിടാക്കുകയും ചെയ്തു. മലിനജലം പരന്നൊഴുകിയ സ്ഥലം ലോറിക്കാരുടെ ചെലവില്‍ മണ്ണിട്ടു വൃത്തിയാക്കി. മാലിന്യം സംസ്‌കരിക്കാനായി ലോറിക്കാര്‍ തന്നെ പിന്നീട് ഈങ്ങാപ്പുഴയിലേക്കു കൊണ്ടുപോയി. സൗത്ത് ബീച്ച് പരിസരം മാലിന്യംകൊണ്ടു നിറയുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പൊലീസ് പരിശോധനയില്ലാത്തതാണ് ഇതിനു കാരണമെന്നും അവര്‍ കുറ്റപ്പെടുത്തി. ഇന്നലെ പിടികൂടിയ ലോറിയും ഇത്തരത്തില്‍ കടപ്പുറത്ത് മാലിന്യം തള്ളാനെത്തിയതാണെന്നും വാഹനം കേടായതോടെ കാര്യം നടക്കാതെപോയതാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *