വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലെ ഉള്‍ക്കാഴ്ചകള്‍ പുറത്തുവിട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അതിശയിപ്പിക്കുന്ന കാഴ്ചകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. സീറ്റ് മുതല്‍ വാഷ്‌റൂം വരെ മോഡേണ്‍ പ്രൗഢിയില്‍ തിളങ്ങിനില്‍ക്കുന്നു. ദീർഘദൂര യാത്ര സുഗമവും കൂടുതൽ സൗകര്യപ്രദവുമാകുന്ന തരത്തിലാണ് സൗകര്യങ്ങള്‍ നവീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദീർഘദൂര യാത്രകൾ കൂടുതൽ സുഖകരമാക്കാൻ ലക്ഷ്യമിട്ടുള്ള പുത്തൻ തലമുറ ട്രെയിനായ വന്ദേ ഭാരത് സ്ലീപ്പറിലെ കോച്ചുകളിലും ഡ്രൈവർ ക്യാബിനിലും മികച്ച സസ്‌പെന്‍ഷന്‍ സിസ്റ്റമാണുള്ളത്.
യാത്രയ്ക്കിടെയുള്ള കുലുക്കം കുറയ്ക്കുന്നതിനായി സെമി ഓട്ടോമാറ്റിക് കപ്ലറുകൾ സജ്ജീകരിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകൾ, പുനർരൂപകൽപ്പന ചെയ്ത സീറ്റുകൾ, ആധുനിക വാഷ്‌റൂമുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. വെള്ളം പാഴാക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പുതിയ പാന്ററി ലേഔട്ടൗണ് മറ്റൊരു പ്രത്യേകത. ജീവനക്കാര്‍ക്കായി ബെര്‍ത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
ദീർഘദൂര റൂട്ടുകളിൽ ഇടത്തരം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് വിശ്വസനീയവും സുഖകരവുമായ ഗതാഗത മാർഗ്ഗമായി റെയില്‍വേയെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഈ മാസം അവസാനം നടക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് ട്രെയിനിലെ സൗകര്യങ്ങള്‍ പൊതുജനത്തിന് തുറന്നുകാട്ടിയത്.
ജനുവരി രണ്ടാം വാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷ. വന്ദേ ഭാരത് സ്ലീപ്പർ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിനാണ്. രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റുകൾ ഇതിനകം തയ്യാറാണെന്നും പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
1,200 മുതൽ 1,500 കിലോമീറ്റർ വരെ ദൈർഘ്യമുള്ള റൂട്ടുകളിൽ സർവീസ് നടത്തുന്നതിനാണ് ഈ ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിലാണ് ആദ്യ സര്‍വീസ് നടത്തുന്നത്. കേരളത്തിനും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
ഓരോ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലും 16 കോച്ചുകൾ ഉണ്ടായിരിക്കും. 11 എസി ത്രീ ടയർ കോച്ചുകളും നാല് എസി ടു ടയർ കോച്ചുകളും ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചും ഉൾപ്പെടുന്നു. 823 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. അടുത്ത ആറ് മാസത്തിനുള്ളിൽ എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി പുറത്തിറക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഈ വര്‍ഷം അവസാനിക്കുന്നതോടെ ട്രെയിനുകളുടെ എണ്ണം 12 ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യം.

