രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ, ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു

ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. പാലക്കാടുനിന്നാണ് രാഹുലിനെ രാത്രി 12.30 ഓടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ–മെയിൽ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനുശേഷം രാഹുലിനെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

തിയ പരാതിയോടെ നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകൾ ആയി. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ ജനുവരി 21വരെ വിചാരണക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. ഇമെയിൽ വഴി ലഭിച്ച പരാതി പ്രത്യേക അന്വേഷണ സംഘത്തിനു  കൈമാറുകയായിരുന്നു.

ഗർഭച്ഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. ക്രൂരമായ ബലാത്സംഗം ചെയ്തെന്ന് അതീജിവിത നൽകിയ പരാതിയിൽ‍ പറയുന്നു. പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് രാഹുൽ തന്നോട് നിർബന്ധിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയിൽ പറയുന്നു. തിരുവല്ലയിൽ വച്ചാണ് രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് സൂചന.

പഴുതടച്ച പൊലീസ് നീക്കത്തിലാണ് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിൽനിന്ന് രാഹുലിനെ പിടികൂടിയത്. ഹോട്ടലിൽ എത്തിയ പൊലീസ് ആദ്യം റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു. പിന്നാലെ മുറിയിൽ മറ്റാരുമില്ലെന്ന് ഉറപ്പാക്കി. തുടർന്ന് 12.15ഓടെ മുറിയിലെത്തി. 12.30ന് കസ്റ്റഡി നടപടി പൂർത്തിയാക്കി. പുലർച്ചെയോടെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചു. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. വൈദ്യപരിശോധന പൂർത്തിയാക്കിയശേഷം ഇന്നു തന്നെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിഡിയോ കോൺഫറൻസിങ് വഴി എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *