കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് വിചാരണ കോടതി. വിശ്രമ സ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നതെന്നും കോടതിയിൽ ഉണ്ടാകുമ്പോൾ ഉറങ്ങാറാണ് പതിവ് എന്നുമായിരുന്നു വിചാരണ കോടതിയുടെ വിമർശനം. നടിയെ ആക്രമിച്ച കേസിലെ
കോടതിയലക്ഷ്യ ഹരജികൾ പരിഗണിക്കുന്നതിനിടയിലാണ് കോടതി അഭിഭാഷകയെ രൂക്ഷമായി വിമർശിച്ചത്. കോടതി ഹരജി പരിഗണിക്കുമ്പോൾ ടി.ബി. മിനി ഹാജരായിരുന്നില്ല. ടി.ബി. മിനിയുടെ ജൂനിയർ ആയിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്.
വിചാരണ സമയത്ത് അഭിഭാഷക കോടതിയിൽ വന്നത് 10 ദിവസത്തിൽ താഴെ മാത്രമാണ്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. എന്നിട്ടാണ് അതു കേട്ടില്ല, ഇതു പരിഗണിച്ചില്ല എന്നൊക്കെ പുറത്തുപോയി പറഞ്ഞ് കോടതിയെ വിമർശിക്കുന്നതെന്നും വിചാരണ കോടതി പറഞ്ഞു.
തനിക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ പോകാൻ ഉള്ളതുകൊണ്ടാണ് കോടതിയിൽ ഹാജരാകാതിരുന്നത് എന്നാണ് അഭിഭാഷകയുടെ മറുപടി. നടി ആക്രമിച്ച കേസിൽ വിധി വന്നതിന് ശേഷം അഭിഭാഷക ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

