കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങൾക്കു മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റൊരു കേസിൽ തമിഴ്നാട് പൊലീസിന് കൈമാറാനിരിക്കുകയാണ് പൊലീസ്.
പനമ്പുകാട് ഭാഗത്തുനിന്നും മുളവുകാട് പൊലീസാണ് വ്യാഴാഴ്ച രാവിലെ അനീഷിനെ കസ്റ്റഡിയിലെടുത്തത്. പറവൂരിൽ നിന്നുള്ള ഹണിട്രാപ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ ഇയാളെ ഒരു വീട്ടിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
പിന്നീട്, സെൻട്രൽ സ്റ്റേഷനിലെത്തിച്ച് ഇയാൾക്കെതിരെ ഏതെങ്കിലും കേസിൽ അറസ്റ്റ് വാറൻറുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു. തുടർന്ന് 2005ൽ പൊലീസുകാരെ മർദിച്ച കേസിൽ ഇയാൾക്കെതിരെ വാറൻറുണ്ടെന്ന് കണ്ടെത്തുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
തമിഴ്നാട്ടിലും സ്വർണകവർച്ച അടക്കമുള്ള കേസുകളിൽ പ്രതിയാണ് അനീഷ്. കൊച്ചി പൊലീസ് അറിയിച്ചതനുസരിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കാൻ തമിഴ്നാട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇവർ കസ്റ്റഡി അപേക്ഷ നൽകും.

