കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ മരിച്ചു, 17ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാസിര്‍ ഹല്‍ദാര്‍, കുദ്ദുസ് ഗനി എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട മറ്റൊരാള്‍ സിപിഎം പ്രവര്‍ത്തകനായ മുസാഫര്‍ അഹമ്മദാണ്. പഞ്ചായത്ത ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട വഴക്കാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്.

സംഘര്‍ഷം നടന്ന അംദാങ്ക പഞ്ചായത്ത് പ്രശ്‌നബാധിത പ്രദേശമാണെന്ന് പോലീസ് പറഞ്ഞു. വീടുകളില്‍ കടന്നുകയറ്റവും വെടിവയ്പ്പും എല്ലാം നിരന്തരം നടക്കുന്ന പ്രദേശമാണിത്. നിരവധി പോലീസുകാര്‍ ഇപ്പോള്‍ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ടിഎംസി മന്ത്രി ജ്യോതിപ്രിയോ മാലിക് പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പത്ത്‌പേരെ പോലീസ് അറസ്റ്റ് ചെയ്തു. അംദാങ്ക, താരാബറിയ, മോരിച്ച എന്നീ പഞ്ചായത്തുകളിലെ ബോര്‍ഡ് രൂപീകരണം മാറ്റിവച്ചു. സംസ്ഥാനത്താകെ സമാന കാരണങ്ങളില്‍ ഇതുവരെ 8 പേര്‍ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *