അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം പിടിച്ചെടുക്കാൻ ദേവസ്വം ബോർഡ് നീക്കം; പ്രക്ഷോഭം നടത്തുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി

ലപ്പുറം: പ്രശസ്തമായ അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം പിടിച്ചെടുക്കാനുള്ള മലബാർ ദേവസ്വം ബോർഡ് നീക്കത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. 2006 മുതൽ രണ്ട് തവണയായി ക്ഷേത്രത്തിൽ പാരമ്പര്യ ട്രസ്റ്റ് ബോർഡ് നിയമിക്കുന്നതിന് വേണ്ടി ദേവസ്വം ബോർഡ് പരിശ്രമിച്ചപ്പോൾ ഹൈക്കോടതിയും സുപ്രീം കോടതിയും ഇത് റദ്ദ് ചെയ്തിരുന്നു. വിധി വന്ന് മാസങ്ങൾ കഴിയുന്നതിന് മുമ്പാണ് മൂന്നാം തവണയും ക്ഷേത്രത്തിലേക്ക് പാരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കാനുള്ള അറിയിപ്പ് ദേവസ്വം ബോർഡ് പത്രങ്ങളിലൂടെ നൽകിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും ഇതിൻ്റെ ഭാഗമായി ഫെബ്രുവരി 25 ന് ക്ഷേത്രത്തിൽ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി പറഞ്ഞു.

കേരളത്തിലെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചത് ഗാന്ധിയൻ കെ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ തളി പ്രക്ഷോഭമായിരുന്നു എന്ന് ക്ഷേത്ര സംരക്ഷണ സമിതി പ്രസ്താവനയിൽ ഓർമിപ്പിച്ചു. അന്തിത്തിരി കത്തിക്കാൻ ആളില്ലാതിരുന്ന സാഹചര്യത്തിൽ നിന്ന് കേരളക്ഷേത്രങ്ങളുടെ നവോത്ഥാനത്തിന് നാന്ദി കുറിച്ചതും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ രൂപീകരണത്തിനും വഴി തെളിച്ചതും തളി മഹാദേവ ക്ഷേത്ര നിർമാണമായിരുന്നു എന്നും സമിതി പറഞ്ഞു.
1968ൽ ആരാധനയ്ക്കായി പ്രവേശിക്കുന്നത് പോലും സർക്കാർ നിരോധിച്ചിരുന്ന അതെ ക്ഷേത്രത്തിന്റെ ഭരണ അധികാരം പിടിച്ചെടുക്കാനാണ് ദേവസ്വം ബോർഡ്‌ പരിശ്രമിക്കുന്നത് എന്നും ക്ഷേത്രസംരക്ഷണ സമിതി ആരോപിച്ചു. ദേവസ്വം ബോർഡ് ഈ നടപടിയിൽ നിന്നും പിന്നോട്ട് പോകുന്നില്ലെങ്കിൽ ക്ഷേത്രസംരക്ഷണത്തിനായി പ്രക്ഷോഭം നടത്തുമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട്‌ സി വി സുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറി ടി പി സുധീഷ് എന്നിവർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *