ബംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ് ഉടമയും പ്രമുഖ വ്യവസായിയുമായ സി.ജെ. റോയി വിടവാങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴും മരണത്തിനു പിന്നിലെ ദുരൂഹത തുടരുകയാണ്. ഓഫിസില്‍ നടക്കാനിരുന്ന റെയ്ഡ് തടയണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയില്‍ ജനുവരി 16ന് റോയി ഹരജി സമര്‍പ്പിച്ചിരുന്നു. ജനുവരി 18 ാം തീയതി അദ്ദേഹം ഹരജി പിന്‍വലിക്കുകയും ചെയ്തു. 48 മണിക്കൂറുകള്‍ക്കു ശേഷം വാദം തുടങ്ങാന്‍ നില്‍ക്കേ റോയി എന്തുകൊണ്ട് ഹരജി പിന്‍വലിച്ചു എന്ന കാര്യം സംശയാസ്പദമായി തുടരുന്നു.
ഹരജി പിന്‍വലിക്കാന്‍ ആരെങ്കിലും സമ്മര്‍ദം ചെലുത്തിയോ എന്നതാണ് പ്രധാനമായും ഉയര്‍ന്നു വരുന്ന ചോദ്യം. ഹരജിയില്‍ അദ്ദേഹം രണ്ടു വാദങ്ങള്‍ ആണ് പ്രധാനമായും ഉന്നയിച്ചത് ഉദ്യോഗസ്ഥരുടെ അധികാര പരിധിയെക്കുറിച്ചാണ് ആദ്യത്തേത്. കൊച്ചി ആദായ നികുതി ഉദ്യോഗസ്ഥരുടെ അധികാര പരിധിയില്‍ പെട്ട സ്ഥലം അല്ല ബംഗളൂരു എന്നതും ഉദ്യോഗസ്ഥരുടെ പരിശോധന ക്രമത്തിലെ അപാകതയെക്കുറിച്ചുമാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. റോയി ഹരജിയുമായി മുമ്പോട്ട് പോയിരുന്നെങ്കില്‍ ആത്മഹത്യ സംഭവിക്കില്ലായിരുന്നെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
പൊലീസ് കണ്ടെടുത്തത് റോയിയുടെ പേഴ്സനല്‍ ഡയറിയല്ല, പ്രഫഷനല്‍ ഡയറിയാണ് ലഭിച്ചത് എന്നുമുള്ള വിവരവും പുറത്തുവന്നു. വ്യപാരത്തെക്കുറിച്ചും തനിക്ക് ലഭിക്കാനുള്ള പണത്തെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചും ഡയറിയില്‍ പരാമര്‍ശമുണ്ട്. ഓഫിസ് പരിസരത്തെ സി.സി ടി.വികള്‍ റെയ്ഡ് നടന്ന ദിവസങ്ങളില്‍ ഓഫാക്കിയതിനെ സംബന്ധിച്ചും അന്വേഷണം നടക്കും. സാമ്പത്തിക ഇടപാടിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും പരിശോധന നടത്തും. കുടുംബാംഗങ്ങള്‍ക്ക് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സമയം നല്‍കിയ ശേഷം ഇവരുടെ മൊഴികള്‍ രേഖപ്പെടുത്തും. കേരളത്തില്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് ബംഗളൂരുവിലും പരിശോധന നടത്തിയത്. രേഖകളുടെ കാര്യത്തില്‍ വ്യക്തത വേണം എന്നതിനാലാണ് റോയിയെ വിളിച്ച് വരുത്തിയത്.
പ്രോട്ടോകോള്‍ അനുസരിച്ചാണ് പരിശോധന മുന്നോട്ട് പോയത് എന്നും ഐ.ടി. ഉദ്യോഗസ്ഥര്‍ പറയുന്നു. എങ്കിലും ആദായനികുതി ഉദ്യോഗസ്ഥരുടെ മൊഴിയില്‍ കുറച്ചു കൂടി വ്യക്തത വേണമെന്നും ഔദ്യോഗിക വിശദീകരണം അവർ നല്‍കില്ലെന്നും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പറയുന്നു. കസ്റ്റഡിയില്‍ എടുത്ത മൊബൈല്‍ ഫോണുകളുടെ പരിശോധന ഫലം വൈകാതെ ലഭിക്കും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മൂലമുണ്ടായ സമ്മര്‍ദം ഉണ്ടായിരുന്നോ, മനോസമ്മര്‍ദം കുറക്കാന്‍ റോയി ചികിത്സ തേടിയിരുന്നോ, ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ എന്തൊക്കെ എന്നീ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്നും എസ്.ഐ.ടി. പറഞ്ഞു. റോയിക്ക് കടുത്ത മനോസമ്മർദവും വിഷാദവും ഉണ്ടായിരുന്നതായും അദ്ദേഹം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ കണ്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

