ന്യൂഡൽഹി: ദേശീയപാതകളിലെ യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ട് ദേശീയപാതാ അതോറിറ്റി അവതരിപ്പിച്ച ‘വാർഷിക ടോൾ പാസ്’ സംവിധാനം വൻ ഹിറ്റിലേക്ക്. ആറ് മാസം മുമ്പ് ആരംഭിച്ച ഈ പദ്ധതി ഇതിനോടകം 50 ലക്ഷം ആളുകൾ പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ഈ ഇനത്തിൽ 26.55 കോടി രൂപ സർക്കാർ ഖജനാവിൽ എത്തിയതായും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.
നിലവിൽ ഫാസ്റ്റാഗ് മുഖേന ടോൾ നൽകുന്ന കാറുകളിൽ 28 ശതമാനവും വാർഷിക പാസ് ഉപയോഗിക്കുന്നവരാണ്. വെറും 3000 രൂപയ്ക്ക് പാസ് എടുത്താൽ ഒരു വർഷത്തേക്ക് അല്ലെങ്കിൽ 200 യാത്രകൾ വരെ ടോൾ നൽകാം. ഇടയ്ക്കിടെ ഫാസ്റ്റാഗ് റീചാർജ് ചെയ്യേണ്ടതില്ല എന്നതും ഓരോ പ്ലാസയിലും പണം കുറയുന്നത് ശ്രദ്ധിക്കേണ്ട എന്നതുമാണ് ഇതിന്റെ പ്രധാന ആകർഷണം. കാർ, ജീപ്പ്, വാൻ തുടങ്ങിയ സ്വകാര്യ നാല് ചക്ര വാഹനങ്ങൾക്ക് മാത്രമാണ് ഇത് ലഭിക്കുക. ഇന്ത്യയിലുടനീളമുള്ള 1150 ടോൾ പ്ലാസകളിൽ ഈ പാസ് സ്വീകരിക്കും.
വാർഷിക പാസ് ഉപയോഗത്തിൽ ചണ്ഡീഗഡാണ് ഒന്നാം സ്ഥാനത്ത്. തമിഴ്‌നാട്, ഡൽഹി എന്നിവയാണ് തൊട്ടുപിന്നാലെ. ഡൽഹി എൻസിആറിലെ ബിജ്‌വാസൻ പ്ലാസയിലാണ് ഏറ്റവും കൂടുതൽ പാസ് ഉപയോക്താക്കൾ ഉള്ളത്.
എങ്ങനെ സ്വന്തമാക്കാം?
വാഹന ഉടമകൾക്ക് ‘രാജ്മാർഗ് യാത്ര’ ആപ്പ് വഴിയോ എൻഎച്ച്എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പാസ് ആക്റ്റിവേറ്റ് ചെയ്യാം. ഇതിനായി സാധുവായ ഫാസ്റ്റാഗ് വിവരങ്ങളും വാഹന രജിസ്‌ട്രേഷൻ നമ്പറും ആവശ്യമാണ്. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുന്നു.

