കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിക്ക് എന്നും മതരാഷ്ട്ര വാദമുണ്ടെന്നും അവരുടെ വോട്ട് വേണ്ടെന്ന ആർജവം വിഡി സതീശൻ കാണിക്കണമെന്നും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ എം.എൻ കാരശ്ശേരി. കേരളത്തിൽ ഒരു പഞ്ചായത്ത് പോലും അവർ ഭരിക്കുന്നില്ല, ഒരു എംഎൽഎമാർ പോലുമില്ല. അത്രയേ ഉള്ളൂ അവരുടെ അവസ്ഥ. വലിയ വോട്ട് ബാങ്കോ എന്തെങ്കിലും സമ്മർദ ശക്തിയാവാനുള്ള കഴിവോ അവർക്കില്ലെന്നും കാരശ്ശേരി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജമാഅത്തെ ഇസ്സാമി എന്ന് പറഞ്ഞ് ഉതിപ്പെരുപ്പിക്കുന്നത് സിപിഎം ആണ്. സിപിഎമ്മിന് മറുപടിയില്ലാത്ത കാര്യങ്ങൾ വരുമ്പോ അല്ലെങ്കിൽ ഏതെങ്കിലും സമരം വരുമ്പോൾ അപ്പോൾ ജമാഅത്തെ ഇസ്ലാമി എന്ന് പറയും, കേരളത്തിൽ എവിടെയും അവർ ആയുധമെടുത്തതിന് ഒരു തെളിവും ഞാൻ കണ്ടില്ല. ബിജെപി ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്ന കൂട്ടരാണ് അതുപോലെ ജമാഅത്തെ ഇസ്ലാമി മുസ്ലീം രാഷ്ട്രം സ്ഥാപിക്കാൻ നടക്കുന്ന ആളുകളാണ് എന്നാൽ മുസ്ലീം ലീഗ് അങ്ങനെയല്ലെന്നും കാരശ്ശേരി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുന്ന സിപിഎം 1996 മുതൽ 2006-വരെ ഒരുമിച്ചായിരുന്നു. ഇപ്പോഴാണ് പിണങ്ങിയത്. യുഡിഎഫും എൽഡിഎഫും കണക്കാക്കുന്നപോലെ വോട്ടൊന്നും അവർക്കില്ലെന്നും കാരശ്ശേരി പറഞ്ഞു.
