തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ചടയമംഗലം നിലമേൽ സ്വദേശി ഷാജി (42), ഷാജിയുടെ ഭാര്യാ മാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്ന കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് പൊലീസ് ഹോട്ടൽ താത്കാലികമായി പൂട്ടി. ഭക്ഷ്യവിഷബാധയാണോ എന്ന് ഉറപ്പിക്കാൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും.
വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി 9.30ഓടെയാണ് കുടുംബം ഭക്ഷണം കഴിച്ചത്. കടയിൽനിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ചിലർക്ക് ഛർദിയും ആരംഭിച്ചു.
മത്സ്യവിഭവങ്ങൾ പാചകം ചെയ്ത് വിൽക്കുന്ന രാത്രി മാത്രം പ്രവർത്തിക്കുന്ന നിരവധി ഹോട്ടലുകൾ പ്രദേശത്തുണ്ട്. ദിവസവും ഉച്ചക്ക് ശേഷം പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടലാണ് നിലമേൽ സ്വദേശികൾ ഭക്ഷണം കഴിച്ച ഹോട്ടലും. മരിച്ച ഷാജിയുടെ ഭാര്യ സജിമോൾ (39) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വൈകാതെ ലഭിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

